ഉത്സവലഹരിയിൽ മണ്ണാർക്കാട് പൂരം വലിയാറാട്ട്

Mail This Article
മണ്ണാർക്കാട്∙ തട്ടകത്തെ ഉത്സവലഹരിയാലാഴ്ത്തി മണ്ണാർക്കാട് പൂരം വലിയാറാട്ട് ആഘോഷിച്ചു. ഇന്നു ചെട്ടിവേലയോടെ മണ്ണാർക്കാട് പൂരത്തിനു സമാപനമാകും. തട്ടകത്തിലെ കാവിലമ്മയായ അരകുർശ്ശി ഉദയർക്കുന്ന് ഭഗവതി രാവിലെ വലിയാറാട്ടിനെഴുന്നള്ളിയതോടെ തട്ടകത്തിൽ പുരാരാവം പെയ്തിറങ്ങി.
ഭഗവതി ആറാട്ടിന് പുറപ്പെടും മുൻപ് തന്നെ ക്ഷേത്ര പരിസരവും കുന്തിപ്പുഴ ആറാട്ടു കടവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. എട്ടരയോടെ 5 ഗജവീരൻമാരുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ വിശ്വാസികൾക്കിടയിലൂടെ കോമരങ്ങൾ തീർത്ത വഴിയിലൂടെ ഭഗവതി ആറാട്ടിനെഴുന്നള്ളി.
ആറാട്ടു കടവിൽ തെങ്ങോല കൊണ്ട് പ്രത്യേകം തയാറാക്കിയ കടവിലേക്ക് ആറാട്ടിനായി എഴുന്നള്ളിയ ഭഗവതിക്കൊപ്പം വിശ്വാസികളും ആറാട്ടുകടവിലെത്തി. 10 മണിയോടെ ആറാട്ടു കഴിഞ്ഞ് തിരിച്ചെത്തി ക്ഷേത്ര ഗോപുരത്തിനു മുന്നിലെത്തിയപ്പോഴേക്കും മേജർസെറ്റ് പഞ്ചവാദ്യം ഒരുങ്ങിയിരുന്നു. ഇതേ സമയം ആറാട്ടുകടവിൽ പതിനായിരങ്ങൾ പങ്കെടുത്ത കഞ്ഞിപാർച്ച നടക്കുന്നുണ്ടായിരുന്നു. രാത്രി 9ന് നടന്ന ആറാട്ടെഴുന്നള്ളിപ്പിനും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
തുടർന്ന് 100 കലാകാരൻമാർ പങ്കെടുത്ത പാണ്ടി മേളം അരങ്ങേറി. ക്ഷേത്ര സന്നിധിയിലേക്കു രാവിലെ ആരംഭിച്ച പൂരപ്രേമികളുടെ ഒഴുക്ക് ആർധ രാത്രി വരെ തുടർന്നു. ഇന്ന് സ്ഥാനീയ ചെട്ടിയാൻമാരെ ആനയിച്ചുള്ള ചെട്ടിവേലയും വിവിധ ദേശവേലകൾ ഒരുക്കുന്ന സാംസ്കാരിക ഘോഷയാത്രയും നടക്കും. ചെട്ടിവേല നാലു മണിക്ക് ആരംഭിക്കും. ദീപാരാധനയ്ക്ക് ശേഷം ആറാട്ട് , 21 പ്രദക്ഷിണം എന്നിവയോടെ സമാപിക്കും.
∙ വലിയാറാട്ടിനോടനുബന്ധിച്ച് നടന്ന കഞ്ഞിപ്പാർച്ചയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. കത്തുന്ന വെയിലിലും മണിക്കൂറുകളോളം കാത്തുനിന്നാണ് വിശ്വാസികൾ കഞ്ഞിപ്പാർച്ചയിൽ പങ്കാളികളായത്. ഭഗവതിയുടെ ആറാട്ട് കഴിഞ്ഞതോടെ കഞ്ഞിപ്പാർച്ച തുടങ്ങി. ആറാട്ട് കടവിലെ മണൽ പരപ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് കഞ്ഞിപ്പാർച്ച നടത്തിയത്. പൂരാഘോഷ കമ്മിറ്റി അംഗങ്ങളും വൊളന്റിയർമാരും നടത്തിയ ശ്രമഫലമായാണ് കഞ്ഞി പാർച്ച സുഗമമായി നടത്തിയത്.
മൂപ്പിൽ നായരുടെ കാലം മുതൽ തുടർന്നവന്നതാണ് ആറാട്ടു കടവിലെ കഞ്ഞിപ്പാർച്ച. അന്ന് ആദിവാസികൾക്കു മാത്രമായിരുന്നു. ഇന്ന് പതിനായിരത്തിലേറെ പേരാണ് കഞ്ഞിപ്പാർച്ചയിൽ പങ്കാളികളാകുന്നത്. ഉള്ളവനും ഇല്ലാത്തവനുമെന്നുള്ള വേർതിരിവില്ലാതെ എല്ലാവരും ഒന്നിച്ച് പങ്കെടുക്കുന്നുവെന്നതാണ് കഞ്ഞിപ്പാർച്ചയുടെ പ്രാധാന്യമെന്ന് പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമൻ പറഞ്ഞു.
മണ്ണാർക്കാട് നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം
മണ്ണാർക്കാട്∙ മണ്ണാർക്കാട് പൂരം ചെട്ടിവേലയോട് അനുബന്ധിച്ച് മണ്ണാർക്കാട് നഗരത്തിൽ ഇന്നു ഗതാഗതനിയന്ത്രണം. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കോഴിക്കോട്, പെരിന്തൽമണ്ണ ഭാഗത്ത് നിന്നു പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ആര്യമ്പാവിൽ നിന്നു തിരിഞ്ഞ് ശ്രീകൃഷ്ണപുരം വഴി തിരുവാഴിയോട് ചെന്ന് പാലക്കാട് ഭാഗത്തേക്കും അലനല്ലൂരിൽ നിന്നു മണ്ണാർക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുമരംപുത്തൂർ ചുങ്കത്ത് ആളെ ഇറക്കി തിരിച്ച് പോകേണ്ടതുമാണ്.
പാലക്കാട് ഭാഗത്ത് നിന്നു മണ്ണാർക്കാട് , പെരിന്തൽമണ്ണ , കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നു കോങ്ങാട് കടമ്പഴിപ്പുറം വഴി ആര്യമ്പാവിലെത്തി തിരിഞ്ഞ് പോകണം. മുണ്ടൂരിൽ നിന്നു വരുന്ന ചെറിയ വാഹനങ്ങൾ പൊന്നംകോട് നിന്നു തിരിഞ്ഞ് കാരാകുർശ്ശി കരിമ്പുഴ വഴി പോകണം. അഗളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തെങ്കര ചെക്ക് പോസ്റ്റിൽ ആളെ ഇറക്കി തിരിച്ച് പോകണം. ചുങ്കം ചങ്ങലീരി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണെന്നു പൊലീസ് അറിയിച്ചു.