വേനൽമഴ, കാറ്റ്: അട്ടപ്പാടിയിൽ കൃഷിനാശം

Mail This Article
അഗളി∙വേനൽ മഴയും കാറ്റും അട്ടപ്പാടിയിൽ കൃഷിനാശമുണ്ടാക്കി. പടിഞ്ഞാറൻ അട്ടപ്പാടിയിൽ വാഴക്കൃഷിക്കാണ് കൂടുതൽ നാശം നേരിട്ടത്. ഞായർ വൈകിട്ട് ഏഴോടെയുണ്ടായ ശക്തമായ കാറ്റിൽ താവളം അടിയകണ്ടിയൂരിൽ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്ന കുലിക്കിലിയാട് സ്വദേശി അബ്ദുൽ ഷെറീഫിന്റെ മുവായിരത്തോളം നേന്ത്രവാഴ കാറ്റിൽ ഒടിഞ്ഞു വീണു. ഏതാനും ദിവസം കഴിഞ്ഞാൽ കുലവെട്ടിയെടുക്കാൻ പാകമായ 200 വാഴയും കുലച്ചു തുടങ്ങിയ രണ്ടായിരത്തിലേറെ വാഴയും കാറ്റിൽ നശിച്ചതായി അബ്ദുൽ ഷെറീഫ് പറഞ്ഞു.
5000 വാഴ കൃഷിചെയ്ത ഈ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് നേരിട്ടത്. വലിയ തെങ്ങുകളും പ്ലാവും മറ്റുവൃക്ഷങ്ങളും ഒടിച്ചിട്ട കാറ്റ് ഈ പറമ്പിൽ താണ്ഡവമാടുകയായിരുന്നുവെന്ന് കർഷകൻ പറഞ്ഞു. താവളം,പാക്കുളം,വീട്ടിയൂർ, ആനക്കല്ല്, കണ്ടിയൂർ,ഒമ്മല, ഓടപ്പെട്ടി, ജെല്ലിപ്പാറ, മഞ്ഞച്ചോല എന്നിവിടങ്ങളിൽ കർഷകരുടേതായി പതിനായിരത്തോളം വാഴ നശിച്ചതായാണ് പ്രാഥമിക വിവരം. ഓടപ്പെടി ഇമ്മാനുവൽ, ജെല്ലിപ്പാറ മുണ്ടൻമാര പ്രഭാകരൻ എന്നിവരുടെ വീടുകൾക്കു കേടുപറ്റി.