തേക്കിന്റെ കൊമ്പ് മുറിക്കുന്നതിനിടെ കാലിൽ തുളഞ്ഞുകയറി; 40 അടി ഉയരത്തിൽ കുടുങ്ങിയ തൊഴിലാളിക്കു ദാരുണാന്ത്യം

Mail This Article
മംഗലംഡാം ∙ മരത്തിൽ കയറി കൊമ്പു മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കയറാടി കോളനി ആറം പുളി വീട്ടിൽ ശിവൻ (കണ്ണൻ - 51) ആണ് മരിച്ചത്. മംഗലംഡാം മലയോരമേഖലയായ മണ്ണെണ്ണക്കയത്ത് സ്വകാര്യപറമ്പിലെ മരം മുറിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയടെയാണ് അപകടം. കൂറ്റൻ തേക്കിന്റെ 35-40 അടിയോളം മേലെ ഇരുന്നു കൊമ്പു മുറിക്കുമ്പോൾ മുറിഞ്ഞ കൊമ്പ് തുടയിൽ കുത്തിക്കയറുകയായിരുന്നു. സുരക്ഷയ്ക്കായി ഇടുപ്പിൽ കയറുകെട്ടി മരത്തിൽ ബന്ധിപ്പിച്ചതിനാൽ താഴെ വീണില്ല. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അഗ്നിരക്ഷാസേന എത്തിയെങ്കിലും നാലരയോടെ ആളെ താഴെ ഇറക്കുമ്പോഴേക്കും മരിച്ചിരുന്നു. വടക്കഞ്ചേരിയിൽ നിന്നു സീനിയർ ഫയർ ഓഫീസർ അൻഷർ സാദത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും മംഗലംഡാം പൊലീസ് ഇൻസ്പെക്ടർ ബിബിൻ പി. മാത്യു, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ കെ.എ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. ആഴത്തിലേറ്റ മുറിവിലെ രക്തസ്രാവമാകാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരേതനായ വെള്ളയുടെയും ചെറുമ്പിയുടെയും മകനാണു ശിവൻ. ഭാര്യ: വിനിത. മക്കൾ: വിസ്മയ, ബിബിൻ. സഹോദരങ്ങൾ: വാസു, ദേവയാനി, പാർവതി, ഓമന, പങ്കജം.