ദേശീയപാത കഞ്ചിക്കോട് ആശുപത്രി ജംക്‌ഷനിൽ 5 കാറുകൾ കൂട്ടിയിടിച്ചു; 7 പേർക്ക് പരുക്ക്

Mail This Article
കഞ്ചിക്കോട് ∙ ദേശീയപാത കഞ്ചിക്കോട് ആശുപത്രി ജംക്‌ഷനിൽ സിഗ്നലിൽ നിർത്തിയ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീക്കും കുട്ടികൾക്കും ഉൾപ്പെടെ 7 പേർക്കു പരുക്കേറ്റു. 5 കാറുകളാണ് ഒന്നിനു പിറകേ ഒന്നായി കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.50നാണ് അപകടം. എല്ലാ വാഹനങ്ങളും കോയമ്പത്തൂർ ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്നു. കാർ യാത്രക്കാരായ കിഴക്കഞ്ചേരി സ്വദേശി ശരവണൻ, കോയമ്പത്തൂർ സ്വദേശി വിഘ്നേഷ്, തോമസ്, ചേർത്തല സിജോ തോമസ് എന്നിവർക്കും ഒരു സ്ത്രീക്കും 2 കുട്ടികൾക്കുമാണു പരുക്കേറ്റത്.
ആരുടെയും പരുക്ക് ഗുരുതരമല്ല. സിഗ്നലിൽ വാഹനം പെട്ടെന്നു നിർത്തിയപ്പോൾ ഒന്നിനു പിന്നാലെ കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തെ തുടർന്നു അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും അഗ്നിരക്ഷാസേനയും വാളയാർ പൊലീസും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് പരുക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്കു മാറ്റിയത്. കാറുകളുടെ മുൻവശവും പിൻവശവും തകർന്നിട്ടുണ്ട്. ക്രെയിനെത്തിച്ചു വാഹനങ്ങൾ മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.