പത്തു മിനിറ്റ് മഴ പെയ്താൽ മുങ്ങുന്ന മുടപ്പല്ലൂർ ടൗൺ

Mail This Article
മുടപ്പല്ലൂർ ∙ മാനം കറുത്താൽ മുടപ്പല്ലൂരിലെ വ്യാപാരികളുടെ ഹൃദയമിടിപ്പു വർധിക്കും. 10 മിനിറ്റ് ശക്തമായി മഴ പെയ്താൽ മുടപ്പല്ലൂർ അങ്ങാടി മുങ്ങും. ഈ ഭാഗം അൽപം താഴ്ന്ന പ്രദേശമായതിനാൽ മറ്റു ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഒഴുകിയെത്തും. വർഷങ്ങളായി മുടപ്പല്ലൂരങ്ങാടിയിലെ വ്യാപാരികൾ അനുഭവിക്കുന്ന ദുരവസ്ഥയാണിത്. കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിക്കുന്നതു കൂടാതെ വെള്ളക്കെട്ടായാൽ പിന്നെ വ്യാപാരവും നടക്കില്ല.
ഹോട്ടൽ, പഴം, പച്ചക്കറി വ്യാപാരികൾക്കാണു കൂടുതൽ നഷ്ടമുണ്ടാകുക. മഴക്കാലത്തിനു മുൻപായി കാനവൃത്തിയാക്കുന്ന ജോലികൾ നടക്കാറുണ്ടെങ്കിലും വേനൽമഴ അധികരിച്ച ഈ വർഷം ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ആയിട്ടില്ല.
സമയാസമയങ്ങളിൽ കാന വൃത്തിയാക്കി തടസ്സമില്ലാത്ത ഒഴുക്കു സാധ്യമായാൽ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാകും.
റോഡിന്റെ മറുഭാഗത്തു കൂടി കാന നിർമിക്കുകയും ചുറ്റുഭാഗത്തു നിന്നുമുള്ള വെള്ളം ടൗണിലേക്ക് ഒഴുകിയെത്താതിരിക്കാൻ തിരിച്ചുവിടുകയും ചെയ്താൽ മുടപ്പല്ലൂരിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.പ്രകാശൻ പറഞ്ഞു.