ആനമൂളി വനത്തിൽ ചോലകൾ നികത്തി റോഡ് നിർമിക്കുന്നതിനെതിരെ നാട്ടുകാർ

Mail This Article
മണ്ണാർക്കാട്∙ ആനമൂളി വനത്തിൽ ചോലകൾ നികത്തി റോഡ് നിർമിക്കുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ മുറിച്ച കശുമാവുകൾ കൊണ്ടുപോകാനാണ് ചോലകൾ നികത്തി താൽക്കാലിക റോഡ് നിർമിക്കുന്നത്. മഴ പെയ്താൽ ചോലകൾ ഗതിമാറി ഒഴുകി ആദിവാസി ഉന്നതിയിലെയും താഴ്ഭാഗത്തെയും വീടുകൾ ഭീഷണിയിലാകുമെന്ന് ആശങ്ക. വനം വകുപ്പിൽ നിന്ന് പ്ലാന്റേഷൻ കോർപറേഷൻ പാട്ടത്തിന് എടുത്ത സ്ഥലത്തെ പറങ്കിമാവുകൾ മുറിച്ചു മാറ്റുകയാണ്. ഈ മരങ്ങൾ കൊണ്ടുപോകാനായി വനത്തിനുള്ളിലേക്ക് ലോറി എത്തിക്കുന്നതിനാണ് ചോലകൾ നിരത്തി റോഡ് നിർമിക്കുന്നത്. മഴക്കാലത്ത് പുഴ പോലെ വെള്ളത്തിന്റെ കുത്തൊഴുക്കള്ള ചോലകളാണ് മണ്ണുമാന്തി, ട്രാക്ടർ തുടങ്ങിയ വാഹനങ്ങൾ ഉപയോഗിച്ച് നികത്തി റോഡ് നിർമിക്കുന്നത്. പലഭാഗത്തും ചോലകളുടെ ഗതി തന്നെ മാറ്റിയ നിലയാണ്. 35 വീടുകളിലായി 50 കുടുംബങ്ങൾ താമസിക്കുന്ന ആനമൂളി ഉന്നതിയുടെ മുകൾ ഭാഗത്താണ് ഇത്തരത്തിൽ ചോലകൾ നികത്തുന്നത്.
ഇത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് വർഷം മുൻപ് സ്വകാര്യ വ്യക്തി ചോലയുടെ ഗതി മാറ്റിയതിനെ തുടർന്ന് ഉന്നതിയിലെ രണ്ട് വീടുകൾ തകർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു മഴ പെയ്താൽ തന്നെ മലവെള്ളം ആനമൂളി ഉന്നതിയിലേക്കാവും ഒഴുകുക. ഉന്നതിക്കു സമീപവും താഴെയുമായി വേറെയും വീടുകളുണ്ട്. ഈ വീടുകൾക്കും റോഡ് നിർമാണം ഭീഷണിയാണ്. സൈലന്റ്‌വാലിയുടെ ബഫർ സോണിൽപ്പെട്ട സ്ഥലത്താണ് ഇത്തരത്തിൽ റോഡ് നിർമാണം നടക്കുന്നത്. ഉരുളൻ കല്ലുകൾ കൂടുതലുള്ള പ്രദേശമാണിത്. വലിയ കല്ലുകളെല്ലാം ഇളക്കി വച്ചതിനാൽ മലവെള്ളപ്പാച്ചിലിൽ ഇവ താഴേക്ക് ഒഴുകിയെത്തും. അടിയന്തരമായി ഇടപെട്ട് റോഡ് നിർമാണം നിർത്തിവയ്ക്കുകയും ചോലകൾ പൂർവ സ്ഥിതിയിലാക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.