സൗന്ദര്യവൽക്കരണം കാത്ത് ഭാരതപ്പുഴ

Mail This Article
ഷൊർണൂർ ∙ ഒട്ടേറെ ആളുകളെത്തുന്ന ഷൊർണൂർ ഭാരതപ്പുഴയോരത്ത് കൂടുതൽ ടൂറിസം സാധ്യത ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളിലാണ് നഗരസഭ സൗന്ദര്യവൽക്കരണ പദ്ധതികൾ തയാറാക്കിയത്. സംരക്ഷണ ഭിത്തി മുതൽ പെഡൽ ബോട്ട് വരെ പദ്ധതിയിൽ ഉണ്ടെങ്കിലും ഇപ്പോഴും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. പ്രളയത്തിൽ തകർന്ന ഭാരതപ്പുഴയോരത്തെ സംരക്ഷണ ഭിത്തികൾ നവീകരിക്കുകയാണ് ആദ്യം ചെയ്തു തീർക്കാൻ തീരുമാനിച്ചത്. കുടുംബങ്ങളുമായി ഉല്ലാസത്തിനെത്തുന്നവർക്കു പുഴയിൽ പെഡൽ ബോട്ട് സർവീസ് ആരംഭിക്കാനും പദ്ധതി തയാറാക്കിയിരുന്നു. പക്ഷേ ഇതെല്ലാം പ്രാവർത്തികമാകാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
മുൻ വർഷങ്ങളിൽ പാർക്ക് ഭാരതപ്പുഴയോരത്ത് നിർമിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങളിൽ അധികവും തുരുമ്പെടുത്ത് നശിച്ച അവസ്ഥയാണ്. നിലവിൽ കുതിര സവാരി ഉൾപ്പെടെ ഇപ്പോൾ ഭാരതപ്പുഴയിൽ ഞായറാഴ്ച വൈകിട്ട് സ്വകാര്യ വ്യക്തികൾ നടത്തുന്നുണ്ട്. വേനൽക്കാലത്ത് സൗന്ദര്യവൽക്കരണം ഒന്നാം ഘട്ടം ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. 20 കോടി രൂപയുടെ പദ്ധതിയിൽ ആദ്യ ഘട്ടം എന്ന രീതിയിൽ 4.80 കോടിയുടെ പ്രവൃത്തികളാണു ആരംഭിക്കുന്നത്. ഇതിന്റെ ഡിപിആർ തയാറാക്കാൻ കോഴിക്കോട് എൻഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് നഗരസഭാധികൃതർ പറയുന്നത്. കൊച്ചി പാലത്തിനു സമീപത്തും ഭാരതപ്പുഴയുടെ തീരത്തും തൃശൂർ, പാലക്കാട് ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒഴിവു ദിവസങ്ങളിൽ നിരവധി ആളുകളാണ് ഭാരതപ്പുഴയിൽ എത്തുന്നത്.