പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി ഒന്നര കിലോ എംഡിഎംഎ പിടികൂടി

Mail This Article
പാലക്കാട് ∙ ജില്ലയിൽ എക്സൈസും പൊലീസും നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 1.66 കിലോഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ 3 പേർ അറസ്റ്റിൽ. നഗരത്തിലും വാളയാറിലുമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചത്. സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ കേസുകളിലൊന്നാണ് വാളയാറിലേത്. 2 കേസുകളിലുമായി അരക്കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയാണു പിടിച്ചത്. കോയമ്പത്തൂരിൽ നിന്നു ഇരിങ്ങാലക്കുടയിലേക്കു പോയ കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ 1.40 കിലോഗ്രാം എംഡിഎംഎയുമായി തൃശൂർ മുകുന്ദപുരം പറപ്പൂക്കര നന്ദിക്കര സ്വദേശി ദീക്ഷിതിനെയാണ് (26) അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്നു തൃശൂരിലേക്കാണു എംഡിഎംഎ കൊണ്ടുപോയിരുന്നത്. ദീക്ഷിതിനെ പിടികൂടിയതിനു പിന്നാലെ പാലക്കാട് എക്സൈസ് ടീമിന്റെ നിർദേശത്തെ തുടർന്നു ഇരിങ്ങാലക്കുട എക്സൈസ് ടീം ദീക്ഷിതിന്റെ നന്ദിക്കരയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ മുറിക്കുള്ളിൽ നിന്നു ഒരു കിലോഗ്രാം കഞ്ചാവും 10 ഗ്രാം എംഡിഎംഎയും 50,000 രൂപയും പിടികൂടി. ഈ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തു. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് 620 ഗ്രാം എംഡിഎംഎ പിടിച്ചത്. ഈ കേസിൽ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ ഇല്യാസ് (34), ഫഹദ് അലവി (30) എന്നിവരാണ് അറസ്റ്റിലായത്.
സൗത്ത് എസ്ഐ വി.ഹേമലതയുടെ നേതൃത്വത്തിൽ സൗത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണു പരിശോധന നടത്തിയത്. കേസിൽ മുഖ്യപ്രതിയെ പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു. വാളയാറിൽ ടോൾ പ്ലാസയിൽ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം, പാലക്കാട് റേഞ്ച് ടീമുകൾ ചേർന്നാണ് പരിശോധന നടത്തിയത്. ഒറ്റപ്പാലം ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ, പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.റിനോഷ്, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.ഗുരുവായൂരപ്പൻ, പ്രിവന്റീവ് ഓഫിസർ എ.പ്രേംകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് ഫിറോസ്, വി.അമർനാഥ്, ഡ്രൈവർമാരായ ലൂക്കോസ് കഞ്ചിക്കോട്, പി.സാനി എന്നിവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.