ചോലക്കര കുന്നിലെ മണ്ണെടുപ്പ്; പരാതിയുമായി നാട്ടുകാർ

Mail This Article
ആലൂർ ∙ ചോലക്കര കുന്നിലെ മണ്ണെടുപ്പിനെതിരെ പരാതിയുമായി പ്രദേശവാസികൾ. പട്ടിത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട ചോലക്കര കുന്നിലാണ് കഴിഞ്ഞ ഒരാഴ്ചയായി മണ്ണെടുപ്പു തകൃതിയായി നടക്കുന്നത്. കടുത്ത വേനലിലും ഈ കുന്നിൻ താഴ്‌വാരങ്ങളിലെ കിണറുകളിലും കുളത്തിലും വെള്ളം ലഭ്യമാണ്. കുന്ന് അപ്രത്യക്ഷമായാൽ മേഖല ശുദ്ധജലക്ഷാമത്തിലാകുമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
ജലാശയങ്ങൾ വീണ്ടെടുക്കാനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനും പ്രകൃതി ചൂഷണം തടയാനും ലക്ഷ്യമിട്ടു കഴിഞ്ഞ 3 വർഷമായി തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താല എന്ന പദ്ധതിക്കും മണ്ണെടുപ്പു തുരങ്കം വയ്ക്കുമെന്നു പ്രകൃതിസ്നേഹികൾ പറയുന്നു.അമിതമായി മണ്ണു കയറ്റി രാപകൽ വ്യത്യാസമില്ലാതെ പോകുന്ന ടോറസുകൾ കാരണം പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ പണി പൂർത്തിയാക്കിയ പ്രദേശത്തെ നല്ല റോഡും പൊട്ടിപ്പൊളിഞ്ഞു തകർന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഹൈവേ നിർമാണവുമായി ബന്ധപ്പെട്ടാണു മണ്ണെടുപ്പ്.