കുന്നുംപുറം വാതക ശ്മശാനം പ്രവർത്തനസജ്ജം; ഉടൻ പൂർണതോതിൽ പ്രവർത്തിപ്പിച്ച് തുടങ്ങും

Mail This Article
ജൈനിമേട് ∙ കുന്നുംപുറം വാതക ശ്മശാനം നഗരസഭയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കി. അടുത്ത ആഴ്ച മുതൽ പൂർണതോതിൽ പ്രവർത്തിപ്പിക്കും. സാങ്കേതിക തകറാറിനെത്തുടർന്ന് ഏറെ നാളായി വാതക ശ്മശാനം പ്രവർത്തിച്ചിരുന്നില്ല.
വാർഡ് കൗൺസിലർ വി.നടേശൻ ഇക്കാര്യം നഗരസഭ യോഗത്തിൽ ഉന്നയിച്ചിരുന്നു.നവീകരണ പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ നിർവഹിച്ചു. വാർഡ് അംഗം വി.നടേശൻ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ ടി.ബേബി, ടി.എസ്.മീനാക്ഷി, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സുരേഷ്കുമാർ, ജെഎച്ച്ഐ സജിത എന്നിവർ പ്രസംഗിച്ചു.ഇതോടൊപ്പം വാഴക്കടവ് വാതക ശ്മശാനവും തകരാർ പരിഹരിച്ച് ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് അറിയിച്ചു. ശ്മശാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി നഗരസഭ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2 വാതക ശ്മശാനങ്ങളും പ്രവർത്തിക്കാത്തതു കാരണം മൃതദേഹങ്ങൾ സംസ്കരിക്കാൻ ചന്ദ്രനഗറിലുള്ള വൈദ്യുതി ശ്മശാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. ഇവിടെ നിശ്ചിത എണ്ണം മൃതദേഹങ്ങൾ സംസ്കരിക്കാനേ സൗകര്യമുള്ളൂ.