എംപി എത്തി, ആ കുടുംബത്തിന്റെ കണ്ണും തൊഴുത്തും നിറഞ്ഞു !

Mail This Article
പാലക്കാട് ∙ വി.കെ.ശ്രീകണ്ഠൻ എംപിയും കോൺഗ്രസ് നേതാക്കളും കന്നുകാലികളുമായി തന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ സ്വപ്നമാണെന്നാണു കർഷകൻ കെ.അനന്തകൃഷ്ണൻ ആദ്യം കരുതിയത്. മുറ്റത്തു വിഷമിച്ചിരുന്ന അനന്തകൃഷ്ണന് എംപി ആ കന്നുകാലികളെ നൽകിയപ്പോൾ നാട് മുഴുവൻ കൈയ്യടിച്ചു. മലമ്പുഴ കാഞ്ഞിരക്കടവിൽ ട്രെയിനിടിച്ചു ചത്ത പശുക്കളുടെ ഉടമ ചിന്തക്കോട് അനന്തകൃഷ്ണനു മൂന്നു പശുക്കളും രണ്ടു കാളകളും ഉൾപ്പെടെ 5 കന്നുകാലികളെയാണു എംപിയുടെ നേതൃത്വത്തിൽ നൽകിയത്.എംപിയുടെ ശ്രമഫലമായി അത്താച്ചി ഗ്രൂപ്പ് ചെയർമാൻ സുന്ദർ സ്വാമിയും ഫൈവ് സ്റ്റാർ മെറ്റൽസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.മാധവനും ചേർന്നാണു കന്നുകാലികളെ വാങ്ങി നൽകിയത്.
മൂന്നിനു പുലർച്ചെയാണ് അനന്ത കൃഷ്ണന്റെ 9 പശുക്കൾ ട്രെയിനിടിച്ചു ചത്തത്. അനന്തകൃഷ്ണന്റെ ആകെയുള്ള വരുമാന മാർഗമായിരുന്നു ഇല്ലാതായത്. മലയാള മനോരമ ഇതു റിപ്പോർട്ട് ചെയ്തിരുന്നു. ഇടിമിന്നലിൽ തൊഴുത്തിൽ നിന്നു കയറുപൊട്ടിച്ച് വിരണ്ടോടിയ കാലികൾ റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു.കെപിസിസി സെക്രട്ടറി പി.വി.രാജേഷ്, മുൻ ദേശീയ കായികതാരം സി.ഹരിദാസ്, കോൺഗ്രസ് മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ.ഷിജു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.സി.സജീവൻ, നേതാക്കളായ കെ.ശിവരാജേഷ്, കെ.കെ.വേലായുധൻ, ഹരിദാസ് മച്ചിങ്ങൽ, ഇ.വി.കോമളം, എം.ബി.സുരേഷ് കുമാർ, എം.പ്രേമകുമാരൻ, ശ്രീജിത്ത് ചെറാട്, ബി.ശ്രീകുമാർ, കെ.വെള്ള, കെ.തങ്കമണി എന്നിവരും എംപിക്കൊപ്പം എത്തിയിരുന്നു.