സുരക്ഷാ മുൻകരുതൽ : പാലക്കാട് ജില്ലയിൽ ആറിടത്ത് മോക്ഡ്രിൽ നടത്തി

Mail This Article
പാലക്കാട്∙ വൈകിട്ട് 4 മണിയോടെ പാലക്കാട് കലക്ടറേറ്റിൽ നീണ്ട സൈറൺ മുഴങ്ങി. ഉടൻ ആംബുലൻസ് എത്തി. സിവിൽ ഡിഫൻസ് സേനാംഗങ്ങളും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ജീവൻരക്ഷാ സംവിധാനങ്ങളുമായി കലക്ടറേറ്റിനുള്ളിലേക്ക് കുതിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി ‘പരുക്കേറ്റയാളുമായി’ ആംബുലൻസിൽ പുറത്തേക്ക് കുതിച്ചു. രാജ്യ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാനത്തു നടത്തിയ മോക്ഡ്രില്ലായിരുന്നു കലക്ടറേറ്റിൽ നടന്നത്.
കലക്ടറേറ്റിനു പുറമേ മുതലമട പ്രീ മെട്രിക് ഹോസ്റ്റൽ, കോഴിപ്പാറ ജിഎച്ച്എസ്എസ്, അട്ടപ്പാടി കമ്യൂണിറ്റി സ്റ്റഡി സെന്റർ, അട്ടപ്പാടി ഐടിഐ, അഗളി ജിഎച്ച്എസ് സ്കൂൾ എന്നിവിടങ്ങളിലും മോക്ഡ്രിൽ നടന്നു. വൈകിട്ട് 4ന് തുടങ്ങിയ മോക്ഡ്രിൽ 4.30നാണ് അവസാനിച്ചത്. അഗ്നിരക്ഷാ സേന, പൊലീസ്, സിവിൽ ഡിഫൻസ് സേന എന്നിവർ സംയുക്തമായി നടത്തിയ മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കി. 4.30ന് ചെറിയ സൈറൺ മുഴങ്ങിയതോടെ മോക്ഡ്രിൽ അവസാനിച്ചു. കലക്ടറേറ്റിൽ എഎസ്പി രാജേഷ്കുമാർ നേതൃത്വം നൽകി. കോഴിപ്പാറയിൽ ഒറ്റപ്പാലം സബ്കലക്ടർ മിഥുൻ പ്രേംരാജാണ് നേതൃത്വം നൽകിയത്.