43,058 പേർക്കു കൂടി പട്ടയം നൽകി; ജനപക്ഷ നിലപാട് തുടരും: മുഖ്യമന്ത്രി

Mail This Article
പാലക്കാട് ∙ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമായ ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാനതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യാവസ്ഥ പരിഗണിച്ചാൽ ഇന്ത്യയ്ക്കു പിന്നിൽ അധികം രാജ്യങ്ങൾ ഇല്ല. അയൽരാജ്യങ്ങൾ പോലും നമുക്കു മുന്നിലാണ്. ഇന്ത്യയിൽ പാവപ്പെട്ടവർ പാപ്പരായിക്കൊണ്ടിരിക്കുന്നു. എന്നാൽ കേരളം ക്ഷേമകാര്യങ്ങളിൽ ഏറെ മുന്നിലാണ്. വിലക്കയറ്റവും കുറവാണ്. എല്ലാവർക്കും ഭൂമി, എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യവുമായി സർക്കാർ മുന്നേറുന്നു. വേറെ ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ പോലെ മെച്ചപ്പെട്ട സാഹചര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

2016ലെ ഇടതുസർക്കാർ 1,77,011 പട്ടയങ്ങൾ വിതരണം ചെയ്തു. രണ്ടാം ഇടതുസർക്കാർ ആദ്യ മൂന്നു വർഷംകൊണ്ടു തന്നെ 1,80,887 പട്ടയങ്ങൾ വിതരണം ചെയ്തു. ഇപ്പോൾ വിതരണം ചെയ്ത 43,058 പട്ടയങ്ങൾ കൂടിയാകുമ്പോൾ 2,23,945 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതുവരെ നാലു ലക്ഷത്തിലധികം പേരെ രണ്ട് ഇടതുസർക്കാരുകൾ ഭൂമിയുടെ ഉടമകളാക്കി. പട്ടയവിതരണം 5 ലക്ഷത്തിൽ എത്തിക്കുക എന്നതാണു ലക്ഷ്യം. തുടർഭരണം സാർഥകമാക്കുന്ന തരത്തിലുള്ള മുന്നേറ്റമാണിത്. ജനപക്ഷത്തു നിൽക്കുന്ന നിലപാട് തുടരും. ഭൂമിസംബന്ധമായ തർക്കങ്ങളെല്ലാം പരിഹരിച്ചാണു പരമാവധിപേർക്കു പട്ടയം നൽകാൻ കഴിഞ്ഞത്. സന്തോഷം പാരമ്യത്തിൽ എത്തിയ അവസ്ഥയിലാണു താൻ പട്ടയം വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയം കൊടുത്തതിന്റെ റെക്കോർഡ് രണ്ടാം പിണറായി വിജയൻ സർക്കാരിനാണെന്ന് അധ്യക്ഷനായിരുന്ന മന്ത്രി കെ.രാജൻ പറഞ്ഞു. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി മരിച്ച മധുവിന്റെ അമ്മ മല്ലി ഉൾപ്പെടെയുള്ളവർക്കു പട്ടയം കൈമാറി. മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി, എംഎൽഎമാരായായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.ഡി.പ്രസേനൻ, കെ.ബാബു, കെ.പ്രേംകുമാർ, പി.മമ്മിക്കുട്ടി, കലക്ടർ ജി.പ്രിയങ്ക, എഡിഎം കെ.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.