വെള്ളപ്പൊക്കം തടയണം; ഷൊർണൂർ തടയണയിലെ മണൽ നീക്കണം

Mail This Article
ഷൊർണൂർ∙ ഭാരതപ്പുഴയിലെ ഷൊർണൂർ തടയണയിൽ അടിഞ്ഞുകൂടിയ മണൽ നീക്കണമെന്ന് ആവശ്യം. മഴക്കാലത്തിനു മുൻപു മണൽ നീക്കിയില്ലെങ്കിൽ പുഴയിൽ വെള്ളം കൂടുമ്പോൾ സമീപത്തെ വീടുകളിലേക്കു വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ മണലെടുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഷൊർണൂർ തടയണയിൽ പ്രവൃത്തികൾക്ക് അനക്കം തട്ടിയിട്ടില്ല. കഴിഞ്ഞ പ്രളയകാലത്തു ഷൊർണൂർ തടയണയിൽ മണൽ വന്ന് അടിഞ്ഞു കൂടിയതിനാൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.വെള്ളം സംഭരിക്കാൻ കഴിയാതായതോടെ സമീപത്തെ ഏക്കറുകണക്കിനു കൃഷിയും പ്രതിസന്ധിയിലായിരുന്നു. ഷൊർണൂരിലെ കാരക്കാട് പോലുള്ള പ്രദേശങ്ങളിൽ കൃഷിക്കു വെള്ളമില്ലാതെ നെൽപാടങ്ങൾ വിണ്ടുകീറിയ അവസ്ഥയായിരുന്നു. ഇതാണു കർഷകർക്കും കോളനി നിവാസികൾക്കും ഇത്തവണയും ആശങ്ക. ആകെ 360 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലും ആണ് തടയണ നിർമിച്ചിട്ടുള്ളത്.പ്രതിദിനം 20 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണി, പമ്പിങ് മെയിനുകൾ, മോട്ടർ പമ്പുകൾ, ട്രാൻസ്ഫോമർ എന്നിവ ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണു ഭാരതപ്പുഴയിൽ നിലവിലുള്ളത്. ഷൊർണൂർ നഗരസഭാ പ്രദേശത്തിനും വാണിയംകുളം പഞ്ചായത്തിനുമാണു തടയണ പദ്ധതി കൂടുതൽ ഗുണം ചെയ്തത്. തൃശൂർ ജില്ലാ മൈനർ ഇറിഗേഷൻ വിഭാഗമാണു കിഫ്ബി ഫണ്ടിൽ നിന്നു ഷൊർണൂർ- ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ചുള്ള തടയണ നിർമിച്ചത്.