ADVERTISEMENT

എടത്തനാട്ടുകര∙ ഒരു പകൽ മുഴുവൻ ഇടമലയിൽ രണ്ടു കാട്ടാനകൾ തമ്പടിച്ചതു പ്രദേശവാസികളെ മുൾമുനയിൽ നിർത്തി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെ പള്ളിയിൽ നിന്നു വരുമ്പോൾ പാലത്തിങ്ങൽ കുഞ്ഞമ്മുവാണു റോഡരികിൽ വച്ച് ആദ്യം രണ്ട് ആനകളെ കണ്ടത്. ഇവ രണ്ടും കാട്ടിലേക്കു മടങ്ങുന്നതിനിടെയാണു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.പിന്നീട് ഇടമല ഭാഗത്തു രണ്ടാനകളെക്കൂടി കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി. വട്ടമല ഭാഗത്തു നിന്നു താന്നിക്കുന്ന് വഴിയാണു 4 ആനകൾ ഇടമലയിലെത്തിയത്. ഇതിൽ രണ്ടെണ്ണം രാവിലെ തിരിച്ച് പിലാച്ചോല ഭാഗത്തെ വീടുകൾക്കിടയിലൂടെ കിളയപാടം, പൊൻപാറ, ഓടക്കളം വഴി കാടുകയറി. എന്നാൽ, കാടുകയറാത്ത രണ്ടെണ്ണം ചുറ്റും ജനങ്ങൾ താമസിക്കുന്ന ഇടമല ഭാഗത്തു തമ്പടിച്ചതാണു നാട്ടുകാരെയും വനം വകുപ്പിനെയും വലച്ചത്. ഇവിടെ ആനകൾ ഉള്ള വിവരം അറിഞ്ഞ് ഡിഎഫ്ഒ അബ്ദുൽ ലത്തീഫ്, റേഞ്ച് ഓഫിസർ എൻ.സുബൈർ, സൈലന്റ് വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ആർ.വിഷ്ണു, തിരുവിഴാംകുന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി. ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാതെ ആനകളെ പകൽ തന്നെ കാട്ടിലേക്കു കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആനകളെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്തു ക്യാംപ് ചെയ്ത് രാത്രിയിലാണ് ഈ ഭാഗത്ത് നിന്നും ആനകളെ തുരത്തിയത്.

ആനകൾ മടങ്ങിയത് വീട്ടുമുറ്റത്തു കൂടി
എടത്തനാട്ടുകര∙ ഇന്നലെ ഇടമല ഭാഗത്തു നിന്നു രണ്ട് ആനകൾ കാട്ടിലേക്കു തിരിച്ചു പോയത് പുലയക്കളത്തിൽ ജംഷീനയുടെയും സഹോദരൻ ജംഷദീന്റെയും വീട്ടുമുറ്റം വഴി. മുറ്റത്തെത്തിയ ആനകള്‍ ജംഷീനയുടെയും സമീപത്തെ നായിക്കത്ത് മൻസൂറിന്റെയും വീടുകൾക്കിടയിയിലുള്ള ചെറിയ വഴിയിലൂടെ പോകുന്നതിനിടെ മൻസൂറിന്റെ വീട്ടിലേക്കുള്ള വൈദ്യുതി സർവീസ് വയർ വലിച്ചു താഴ്ത്തുകയും ചെയ്തു. പിന്നീട് വലിയ രീതിയില്‍ ശബ്ദമുണ്ടാക്കിയ ശേഷമാണ് ആനകൾ പോയതെന്നു മൻസൂർ പറഞ്ഞു. പ്രദേശത്തു കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും ആനകൾ വീണ്ടും എത്തുമോ എന്ന ഭീതിയിലാണ് ഈ കുടുംബങ്ങൾ.

English Summary:

Wild elephants in Idamala, Edathanattukara caused significant concern for residents. Forest officials intervened but were initially unsuccessful in driving the elephants back into the forest, eventually succeeding during the night.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com