വിലക്കയറ്റത്തിൽ തിളയ്ക്കുന്നു, ബിരിയാണി അരി; 4 മാസത്തിനിടെ കിലോയ്ക്ക് 30 മുതൽ 45 രൂപ വരെ വിലവർധന

Mail This Article
പാലക്കാട് ∙ ബിരിയാണിപ്രേമികളെ നിരാശരാക്കി ബിരിയാണി അരിയുടെ വില തിളച്ചുമറിയുന്നു. 4 മാസത്തിനിടെ കിലോയ്ക്ക് 30 മുതൽ 45 രൂപ വരെയാണു വിവിധ ബ്രാൻഡുകളുടെ ബിരിയാണി അരിക്കു വില കൂടിയത്. മെച്ചപ്പെട്ട ബ്രാൻഡുകളുടെ ബിരിയാണി അരി കിലോയ്ക്ക് 95–100 രൂപ വിലയിൽ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വില 134–145 രൂപ ആണ്. അതേസമയം, മറ്റ് അരി ഇനങ്ങൾക്കു വിലക്കയറ്റമില്ല. കൈമ അരിയാണു കേരളത്തിൽ ബിരിയാണിക്കു പ്രധാനമായും ഉപയോഗിക്കുന്നത്. ഇതു വരുന്നതു ബംഗാളിൽ നിന്നാണ്.
ഒന്നോ രണ്ടോ വർഷം പഴക്കമുള്ള നെല്ലു കുത്തി അരിയാക്കുമ്പോഴാണു മികച്ച ഗുണവും മണവും ലഭിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മുൻവർഷങ്ങളിലെ ഉൽപാദനത്തെ ബാധിച്ചു. രാജ്യാന്തര വിപണിയിൽ ബിരിയാണി അരിക്കു ഡിമാൻഡ് കൂടിയതോടെ കയറ്റുമതി വർധിച്ചതും കേരളത്തിലേക്കുള്ള അരി വരവിനെ ദോഷമായി ബാധിച്ചു. ഗുണമേന്മയില്ലാത്ത ഇനം അരിക്കും വില കൂട്ടിയിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ തന്നെ വില കൂടുമെന്നു ബംഗാളിലെ വ്യാപാരികൾ സൂചിപ്പിച്ചിരുന്നതായി മൊത്തക്കച്ചവടക്കാർ പറയുന്നു.