കുട്ടികളുടെ ശരീരം ചൊറിഞ്ഞു തടിക്കും; ശസ്ത്രക്രിയയും ചിലപ്പോൾ, പന്നി മൂട്ടശല്യം ഇങ്ങനെ
Mail This Article
കൊടുമൺ ∙ പഞ്ചായത്തിൽ വീണ്ടും പന്നി മൂട്ട ശല്യം വ്യാപകമാകുന്നു. അങ്ങാടിക്കൽ പ്രദേശത്താണ് ശല്യം വർധിച്ചു വരുന്നത്. പ്രദേശത്ത് പലരുടെയും ശരീരം ചൊറിഞ്ഞു തടിക്കുക ശ്രദ്ധയിൽ പെട്ടതോടെയാണ് പന്നി മൂട്ട ആണെന്ന് സ്ഥിരീകരിച്ചത്. കുട്ടികളുടെ ശരീരത്തിലേക്ക് ആണ് ഇവ കൂടുതലായി കയറുന്നത്.
ചൊറിച്ചിൽ ഉണ്ടാകുന്ന ഭാഗം കറുത്ത് പൊട്ടുന്നു. പൂഴൂർ, പാണൂർ, അങ്ങാടിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് മൂട്ട ശല്യം കൂടി വരുന്നത്. കണ്ണ്, ചെവി, മൂക്ക്, മറ്റു ശരീര ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൂട്ട കടിച്ച് ഇരിക്കും. തൊലിപ്പുറത്ത് ആദ്യം കയറുന്ന ഇവ പിന്നീട് ശരീരത്തിലേക്ക് കയറുന്നു. പെട്ടെന്ന് ശ്രദ്ധയിൽ പെടുകയില്ല. ശരീരത്തിലേക്ക് കയറി വേദനയും ചൊറിച്ചിലും ഉണ്ടാകുമ്പോൾ മാത്രമാണ് അറിയുന്നത്.
കഴിഞ്ഞ വർഷവും ഇതേ സമയത്താണ് മൂട്ട ശല്യം ഇവിടെ വ്യാപകമായത്. ചൂട് കൂടുന്നതോടെ ആണ് ശല്യവും വർധിക്കുന്നത്. പഞ്ചായത്തിൽ കാട്ടുപന്നി ശല്യം കൂടിയതോടെയാണ് മൂട്ട ശല്യവും വ്യാപകമായത്. പന്നി മണ്ണിൽ കിടന്ന് ഉരുളുന്നതോടെ ഇവയുടെ ശരീരത്തിലെ മൂട്ട മണ്ണിലേക്ക് പതിച്ച് മനുഷ്യ ശരീരത്തിലേക്ക് കയറുകയാണ്.
ശരീരത്തിൽ കയറിയ മൂട്ടയെ കഴിഞ്ഞവർഷം ശസ്ത്രക്രിയയിലൂടെ വരെ നീക്കം ചെയ്തവരുണ്ട്. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക മാത്രമാണ് പ്രതിവിധി. എന്നാൽ സന്ധ്യ ആകുമ്പോൾ വീടുകൾക്ക് സമീപം വരുന്ന പന്നിയെ തുരത്താൻ കഴിയാതെ വരുന്നതോടെ വീടും പരിസരവും ശുചീകരണം നടത്തിയിട്ടും കാര്യമില്ല. കാട്ടുപന്നികൾ ചില്ലറ ദുരിതം അല്ല മനുഷ്യന് ദിനംപ്രതി സമ്മാനിക്കുന്നത്. ദിനംപ്രതി പെറ്റ് പെരുകുന്ന ഇവ മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്.