അര മണിക്കൂർ കൊണ്ട് റേഷൻ കാർഡ് റെഡി!
Mail This Article
തിരുവല്ല ∙ നഗരസഭയിൽ വൈഎംസിഎയ്ക്ക് സമീപത്തായാണ് ഷെറിന്റെ വീട്. ഡ്രൈവറായ ഭർത്താവ് അൻസാരിയും നാലു വയസുള്ള മകളുമാണ് ഷെറിന്റെ 'ലൈഫിലുള്ളത്'. സ്വന്തമായി റേഷൻ കാർഡില്ലാത്ത ഷെറിന് ലൈഫ് കുടുംബ സംഗമത്തിലെ അദാലത്തിലൂടെ അര മണിക്കൂറിൽ റേഷൻ കാർഡ് കിട്ടി. ബി.പി.എൽ കാർഡാണ് ഷെറിന് ലഭിച്ചത്.
നഗരസഭയുടെ ലൈഫ് കുടുംബ സംഗമത്തിൽ സിവിൽ സപ്ലൈസ് സ്റ്റാളിൽ ഇത്തരത്തിലുള്ള എട്ട് അപേക്ഷകളാണ് ലഭിച്ചത്. റേഷൻ കാർഡിൽ പേരു ചേർക്കാനും തിരുത്താനും പുതിയ റേഷൻ കാർഡിനുമായാണ് ഗുണഭോക്താക്കൾ അപേക്ഷകളുമായി എത്തിയത്. അദാലത്തിൽ ലഭിച്ച എട്ട് അപേക്ഷകളിൽ 6 എണ്ണവും തീർപ്പാക്കി. 2 പേർക്ക് നടപടികൾ പൂർത്തിയാക്കി ഉടൻ റേഷൻ കാർഡ് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ കെ.മായാദേവി അറിയിച്ചു.
വീടില്ലാത്തവർ ഇനിയുണ്ടോ ?
നഗരസഭയിൽ 356 കുടുംബങ്ങളാണ് വീട് ഇല്ലാത്തവരായി ഉണ്ടായിരുന്നത്. ലൈഫ്, പിഎംഎവൈ പദ്ധതിയിൽ 305 പേർക്കാണ് വീടിനു ധനസഹായം അനുവദിച്ചത്. 4 ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 170 പേർ വീട് പൂർത്തിയാക്കി. മറ്റുള്ളവരുടെ വീടുനിർമാണം വിവിധ ഘട്ടങ്ങളിലാണിപ്പോൾ. ഇതിനു പുറമേ 2004-05 കാലയളവിൽ ധനസഹായം ലഭിച്ച് വീടു പൂർത്തിയാക്കാൻ കഴിയാതെ പോയ 44 പേരുണ്ട്.ഇവരുടെ വീട് പൂർത്തീകരണത്തിനു സഹായം നൽകി അവരെയും ഉൾപ്പെടുത്തിയാണ് ഇന്നലെ സംഗമം നടത്തിയത്. പുതിയ വീട് നിർമിച്ചു താമസം തുടങ്ങുമ്പോൾ ലഭിക്കേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമായി എന്നതാണ് ഗുണഭോക്താക്കൾക്കു കിട്ടിയ പ്രയോജനം.