സമീപന പാതയ്ക്ക് സ്ഥലം കിട്ടിയാൽ ഡിസംബറോടെ പാലം തുറക്കും
Mail This Article
റാന്നി ∙ സമീപന റോഡിന്റെ സ്ഥലം കൂടി ഏറ്റെടുത്തു നൽകിയാൽ ഡിസംബറിന് മുൻപ് റാന്നി പുതിയ പാലത്തിലൂടെ വാഹനങ്ങളോടിക്കാം. സ്ഥലം ഏറ്റെടുക്കുന്നതിൽ കാട്ടുന്ന മെല്ലെപ്പോക്കു നയം പാലത്തിന്റെയും റോഡിന്റെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തിരിച്ചടിയാണ്. പെരുമ്പുഴ ബോട്ടുജെട്ടി, പേട്ട എന്നീ കരകളെ ബന്ധിപ്പിച്ച് പമ്പാനദിയിൽ നിർമിക്കുന്ന പാലത്തിന് ആറ്റിൽ 3 തൂണുകളാണുള്ളത്. ആറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ പെരുമ്പുഴ ബോട്ട് ജെട്ടിയോട് ചേർന്ന തൂണു നിർമിക്കാൻ കഴിഞ്ഞിരുന്നില്ല.
മാരാമൺ, ചെറുകോൽപ്പുഴ എന്നീ കൺവൻഷനുകൾക്കായി പമ്പാനദിയിലെ ജലവിതാനം നിയന്ത്രിച്ചതോടെ തൂണിന്റെ അടിത്തറ നിർമിക്കാൻ കഴിഞ്ഞു. ഇനി വെള്ളം ഉയർന്നാലും ശേഷിക്കുന്ന പണി നടത്തുന്നതിന് തടസ്സമില്ല. പെരുമ്പുഴ കരയിലെ തൂണുകളുടെ പണി തീർന്നു. പേട്ട കരയിൽ 2 തൂണുകളുടെ പൈലിങ് ഇനി നടത്താനുണ്ട്.
സ്ഥലം ഏറ്റെടുത്തു കൊടുക്കാത്തതാണ് പണിയെ ബാധിച്ചത്. പേട്ട കരയിൽ ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് ഇതുവരെ കുറ്റിവച്ചിട്ടില്ല. എന്നാൽ, രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിൽ സ്ഥലം അളന്ന് കുറ്റികൾ നാട്ടിയിട്ടുണ്ട്. ശേഷിക്കുന്ന നടപടിക്രമങ്ങൾ വൈകുകയാണ്. സർക്കാരിന്റെ പദ്ധതിയായിട്ടും റവന്യു അധികൃതർ ഇതിനു വേഗം കാട്ടുന്നില്ല. സ്ഥലം ഏറ്റെടുത്തു കൈമാറിയാൽ സമീപന റോഡിന്റെ പണി തുടങ്ങാമെന്ന് കരാർ കമ്പനി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഇതു സാധ്യമായാൽ പാലത്തിന്റെ പണിയും റോഡിന്റെ നിർമാണവും ഒന്നിച്ചു നടത്താനാകും.