കാട്ടാനയെ തടയാൻ കിടങ്ങുണ്ട്, കിടങ്ങ് കടന്നും ആന വരുന്നുണ്ട്
Mail This Article
സീതത്തോട് ∙ ചിറ്റാർ തെക്കേക്കര ജനവാസ മേഖലയിൽ കാട്ടാന കയറുന്നതു തടയാൻ വനാതിർത്തിയിൽ നിർമിക്കുന്ന കിടങ്ങുകൾക്കു മതിയായ താഴ്ച ഇല്ലെന്നു പരാതി. കിടങ്ങ് നിർമാണം പൂർത്തിയായ ഭാഗത്ത് കൂടി കാട്ടാന കൃഷിയിടത്തിൽ വീണ്ടും ഇറങ്ങാൻ തുടങ്ങിയതോടെ സ്ഥലവാസികൾ പ്രതിഷേധവുമായി രംഗത്ത്. റാന്നി വനം ഡിവിഷനിൽ വടശേരിക്കര റേഞ്ചിന്റെ പരിധിയിലുളള വാലേപടി മുതൽ തെക്കേക്കര പ്ലാന്റേഷൻ വരെ വരുന്ന ഭാഗത്ത് എടുത്ത കിടങ്ങ് നിർമാണത്തിനെതിരെയാണ് പരാതി.
വനംവകുപ്പിൽ നിന്ന് അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് നിർമാണം. 17 ലക്ഷം രൂപയോളമാണു എസ്റ്റിമേറ്റ്. വനപാലകരുടെ സാന്നിധ്യത്തിലായിരുന്നു നിർമാണം. 8 അടി താഴ്ചയും 3 മീറ്ററോളം വീതിയിലുമായിരുന്നു കിടങ്ങ് നിർമിക്കേണ്ടത്. മിക്ക ഭാഗത്തും മതിയായ വീതിയില്ല. കുഴിച്ചെടുത്ത മണ്ണ് പൊക്കത്തിൽ ഇട്ടാണ് തട്ടിപ്പ് നടത്തുന്നതെന്ന് സ്ഥലവാസികൾ പരാതിയിൽ പറയുന്നു.
കാട്ടാനകളുടെ നിരന്തരമായ ശല്യത്തെ തുടർന്ന് തെക്കേക്കര ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് അടക്കം പ്രതിഷേധം സംഘടിപ്പിച്ചതിന് തുടർന്നാണ് വനാതിർത്തിയോട് ചേർന്ന് കിടങ്ങ് നിർമിക്കാൻ വനം വകുപ്പ് തയാറായത്. ഈ അളവിൽ കിടങ്ങ് കുഴിച്ചാൽ പദ്ധതി കൊണ്ടു പ്രയോജനം ലഭിക്കില്ലെന്നും തുക പാഴായി പോകുമെന്നും ഗുണഭോക്താക്കളുടെ ആശങ്ക.
എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന അളവിൽ കുഴിയെടുത്താൽ മതിയെന്ന നിലപാടിലാണ് സ്ഥലവാസികൾ. മിക്ക ദിവസവും ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യമാണ്. വനാതിർത്തിക്കടുത്ത് തോട്ടിൽ നിന്ന് വെള്ളം കുടിക്കാൻ കാട്ടാനകൾ കിടങ്ങ് കടന്ന് എത്തുന്നുണ്ട്. കൃഷിയിടത്തിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ച ശേഷമാണ് മടക്കം.