കേടുകൂടാതെ ഇരിക്കാൻ രാസവസ്തു;മായം കലർന്ന ഓറഞ്ച് പിടിച്ചു
Mail This Article
ഓമല്ലൂർ ∙ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരിൽ നിന്നു മായം കലർന്ന ഓറഞ്ച് പിടിച്ചെടുത്ത് നശിപ്പിച്ചു. ഓമല്ലൂർ – കൈപ്പട്ടൂർ റോഡിൽ കച്ചവടം നടത്തിയവരിൽ നിന്നാണ് മായം കലർന്ന ഓറഞ്ച് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഓറഞ്ച് വാങ്ങി കഴിച്ചവർക്കു ഛർദ്ദിയും ജലദോഷവും വന്നിരുന്നു. ഇതിനെത്തുടർന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഓറഞ്ചിനുള്ളിൽ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തി.
ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തിൽ സിറിഞ്ചിൽ കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നും അധികൃതർ പറഞ്ഞു. പഞ്ചായത്ത് അരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ലക്ഷ്മി മനോജ്, വാർഡ് അംഗം അഭിലാഷ് ഹാപ്പി, ബി.സുനിത, അഞ്ജു എസ്. പണിക്കർ, ധന്യ ഗോപിനാഥ്, രവീന്ദ്രവർമ അംബാനിലയം എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അവർ ആദ്യം എത്താൻ വിസമ്മതിച്ചെന്നും പിന്നീട് എത്തിയെങ്കിലും രാസപരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ തയാറായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ ഭാഗത്ത് റോഡ് വശത്ത് വഴിയാത്ര മുടക്കി തട്ടുകൾ ഉണ്ടാക്കി പച്ചക്കറികളും പഴങ്ങളും ശീതളപാനീയങ്ങളും ഉൾപ്പെടുന്ന അനധികൃത കച്ചവടത്തെപ്പറ്റി ‘മനോരമ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.