‘ആശുപത്രിയിൽ കഴിയേണ്ടി വന്നതിനെക്കാൾ മനസിനെ അലട്ടുന്നത് വ്യാജ പ്രചരണങ്ങൾ’
Mail This Article
കടമ്പനാട് ∙ കോവിഡ് രോഗ ബാധയെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്നതിനെക്കാൾ മനസിനെ അലട്ടുന്നത് നാട്ടിലെ വ്യാജ പ്രചരണമാണെന്ന് ഖത്തറിൽ നിന്നെത്തിയ കടമ്പനാട് മോനി ഭവനിൽ മോൻസി തോമസ്. കഴിഞ്ഞ 20 ന് ഖത്തറിൽ നിന്ന് മടങ്ങി എത്തി. വിമാനത്താവളത്തിൽ എത്തിയപ്പോൾ വീട്ടിൽ കഴിയണമെന്ന നിർദേശവും ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് വീടിന്റെ മുകൾ നിലയിലെ മുറിക്കുള്ളിൽ തനിച്ചു കഴിഞ്ഞു. ഇതിനിടയിൽ നേരിയ തൊണ്ട വേദനയും പനിയും ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ഡോക്ടർ നിർദേശിച്ച മരുന്നു കഴിക്കുകയും ചെയ്തു. എന്നാൽ ഭേദമാകാതെ വന്നതോടെ 29ന് ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്നു നടത്തിയ സ്രവ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിക്കുയും ചെയ്തു.
എന്നാൽ ഇന്നലെ ഉച്ചയോടെ ആശുപത്രി വിടും മുൻപ് മോൻസിയെ കാത്തിരുന്നത് വ്യാജ പ്രചരണങ്ങളാണ്. രോഗബാധയുമായി മരണ ശയ്യയിലാണെന്നു വരെ പ്രചരണം ഉണ്ടായി. സമൂഹ മാധ്യമത്തിലൂടെ തനിക്ക് രോഗ ബാധയാണെന്ന ശബ്ദ സന്ദേശം പ്രചരിച്ചത് വേദനിപ്പിച്ചെന്നും മോൻസി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
രോഗം പകരാതിരിക്കാൻ അകലം പാലിക്കാം. രോഗിയുടെയോ രോഗം സംശയിക്കുന്ന ആളിന്റ വീട്ടിലും വരാതിരിക്കാം. എന്നാൽ ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണത്തിനാണ് ചികിത്സ വേണ്ടെതെന്നും മോൻസി തോമസ് പറഞ്ഞു.
കണ്ണങ്കോട് സ്വദേശിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡില്ല
അടൂർ ∙ കോവിഡ് സ്ഥിരീകരിച്ച അടൂർ കണ്ണങ്കോട് സ്വദേശിയുടെ കുടുംബാംഗങ്ങൾക്ക് ആർക്കും കോവിഡ് ഇല്ല. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ അടൂരുകാർക്ക് ആശ്വാസമായി. കണ്ണങ്കോട് സ്വദേശിയുടെ അമ്മ, ഭാര്യ, മകൾ, ഭാര്യാ പിതാവ്, സഹോദരന്റെ മക്കൾ, ഡ്രൈവർ എന്നിവരുടെ പരിശോധനാ ഫലമാണ് കഴിഞ്ഞ ദിവസം നെഗറ്റീവായി വന്നത്. ഇവരെല്ലാം ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
രോഗം സ്ഥിരീകരിച്ച കണ്ണങ്കോട് സ്വദേശി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ ചികിത്സയിലാണ്. കഴിഞ്ഞ 22നാണ് ഇദ്ദേഹം ദുബായിൽ നിന്ന് നാട്ടിലെത്തിയത്. പിറ്റേ ദിവസം തന്നെ അടൂർ ആശുപത്രിയിൽ എത്തുകയും സ്രവം പരിശോധനയ്ക്കെടുക്കകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചതും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയതും.