കൊറോണ വൈറസിനെ തളയ്ക്കാൻ മരുന്നു ഗവേഷണം 54 സ്ഥലങ്ങളിൽ
Mail This Article
പത്തനംതിട്ട ∙ കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം. കോവിഡ്– 19- ന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ ആഗോള തലത്തിൽ ഗവേഷണം പുരോഗമിക്കുന്നത് 54 സ്ഥലങ്ങളിൽ. ഇതിൽ 2 മരുന്നുകൾ രോഗികൾക്കു നൽകുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തി. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ചൈനയിലും യുഎസിലുമാണ് ഗവേഷണം നടക്കുന്നത്.
ആരു കണ്ടുപിടിക്കും ആദ്യ മരുന്ന്
18 മുതൽ 55 വയസു വരെ പ്രായമുള്ള സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണമെന്ന് യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് പറയുന്നു. വാക്സിൻ വികസിപ്പിക്കാൻ ഒരു വർഷം വരെ എടുത്തേക്കാം. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള വുഹാനിൽ നിന്നുള്ള രോഗികളിലാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പഠനം നടത്തുന്നത്.മറ്റ് 52 സ്ഥലങ്ങളിൽ വാക്സിൻ ഗവേഷണം പുരോഗമിക്കുന്നു. വൈകാതെ ജന്തുക്കളിലും തുടർന്നു മനുഷ്യരിലും പലതും പരീക്ഷിച്ചു തുടങ്ങും. ഇസ്രയേലും രംഗത്തുണ്ട്.
രോഗികൾ വർധിച്ചു; ഇന്ത്യയും പങ്കെടുക്കും
ഇതിനായി തുടക്കമിട്ട ആഗോള സംയോജക സമിതിയിൽ (സോളിഡാരിറ്റി) ഇന്ത്യയും പങ്കാളിയാകും. രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ഈ ജൈവസാങ്കേതിക വകുപ്പിന്റെ ഈ തീരുമാനം.
11 രോഗികളുടെ വൈറസ് ഘടന തിരിച്ചറിഞ്ഞു
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് കേരളത്തിൽ നിന്നുൾപ്പെടെ 11 രോഗികളിലെ വൈറസിന്റെ ഘടന വേർതിരിച്ചു. ഇന്ത്യയിൽ തന്നെ 20 സ്ഥലങ്ങളിൽ മരുന്നും വാക്സിനും കണ്ടുപിടിക്കാനുള്ള പ്രാഥമിക പരീക്ഷണം തുടങ്ങി. 7000 അപേക്ഷകളാണ് മരുന്നു കമ്പനികളിൽ നിന്നു ലഭിച്ചിരിക്കുന്നത്.
മലേറിയ, ഡെങ്കി എന്നിവയ്ക്കെതിരായ മികച്ച കിറ്റ് നിർമിക്കുന്ന ഇന്ത്യ വൈകാതെ കോവിഡ് കിറ്റും പുറത്തിറക്കാൻ സാധ്യതയുണ്ട്. രക്തത്തിലെ സിറോളജി പരിശോധനയിലൂടെ കോവിഡ് ബാധിതരെ കണ്ടെത്താനുള്ള 5 ലക്ഷം കിറ്റ് ഐസിഎംആർ ഈയാഴ്ച തന്നെ പുറത്തിറക്കും.