ADVERTISEMENT

പത്തനംതിട്ട∙തൊട്ടുമുൻപിൽ കോവിഡ് രോഗികളാണെന്ന് അറിഞ്ഞപ്പോഴും മനസ്സ് ചാഞ്ചാടിയില്ല. ഒറ്റപ്പെടലിനെ ഭയപ്പെട്ടില്ല. പേടിയുള്ളവർക്ക് പറഞ്ഞിട്ടുള്ള ജോലിയല്ല തങ്ങളുടേതെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു ചികിത്സ. അതിനെ ചികിത്സ എന്നു പറയാൻ പറ്റില്ല. സ്നേഹത്തോടെയുള്ള പരിചരണം.

ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച റാന്നിയിൽ നിന്നുള്ള കുടുംബത്തെ ചികിത്സിച്ച് ഭേദപ്പെടുത്തിയ ഡോ ശരത് തോമസ് റോയ്, ഡോ നസ്‌ളിൻ എ.സലാം,  ഡോ ടി.ആർ.ജയശ്രീ എന്നിവരുടെ വാക്കുകളാണിവ. വിമർശനങ്ങളെയും ആശങ്കകളെയും  പുറത്താക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവർക്ക് ഒപ്പം ജീവിക്കുകയായിരുന്നു എന്നു വേണം പറയാൻ. അതാണ് സത്യം. 

ഇവരെ കൊണ്ടുവന്നപ്പോൾ  എങ്ങനെയായിരുന്നു?

∙ മാർച്ച് 5ന് ആണ് ഇവരെ റാന്നിയിൽ നിന്ന് ആംബുലൻസിൽ  എത്തിച്ചത്.  ഡോ. ജയശ്രീയായിരുന്നു അത്യാഹിത വിഭാഗത്തിൽ.  സാധാരണ രോഗികളെ നോക്കുന്നതു പോലെയാണ് പരിശോധിച്ചത്. ചെറിയ പനി ഉണ്ടായിരുന്നു. വലിയ  പ്രശ്നങ്ങൾ കണ്ടില്ല. എങ്കിലും റാന്നിയിൽ നിന്ന് സംശയം  പറഞ്ഞതിനാൽ നേരെ കോവിഡ് ഐസലേഷൻ വാർഡിൽ കൊണ്ടുപോയി.  സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വരും വരെ ആശുപത്രിയിൽ നിന്നു പുറത്തു പോകാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ അവർ ആദ്യം ദേഷ്യപ്പെട്ടു. രോഗത്തിന്റെ ഭീകരാവസ്ഥ പറഞ്ഞ്  ബോധ്യപ്പെടുത്തി. 

ഇവർക്ക് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ എന്തു തോന്നി?

∙മാർച്ച് 8ന് പുലർച്ചെ 5.30ന് ഫേൺ നിർത്താതെ മുഴങ്ങുന്നത് കേട്ടാണ് ഡോ ജയശ്രീ,  ഡോ നസ്‌ളിൻ, ഡോ ശരത് എന്നിവർ ഉണരുന്നത്. റാന്നിയിൽ  നിന്നു കൊണ്ടു വന്നവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്. അടിയന്തര യോഗം  ചേരണം. ഡിഎംഒയും കലക്ടറും എല്ലാവരും എത്തും. ആദ്യം സൂപ്രണ്ട് ഡോ. സാജൻ മാത്യൂസിന്റെയും  പിന്നെ ആർഎംഒ ഡോ. ആഷിഷ് മോഹൻ കുമാറിന്റെയും  ഫോൺ വിളികൾ വന്നു.നേരം പുലരും മുൻപേ  യോഗങ്ങൾ ചേർന്നു.  

കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയിൽ കോവിഡിനെ  തോൽപിക്കണമെന്ന തീരുമാനമായി. അത് ധൈര്യം പകർന്നു.  10ന് രോഗ വിവരം ഔദ്യോഗികമായി പുറത്തു വിടുമെന്നും അതിനു മുൻപ് രോഗികളെ പറഞ്ഞ് മനസ്സിലാക്കണമെന്നും കലക്ടറും ഡിഎംഒയും നിർദേശിച്ചു. അതിന്റെ ദൗത്യം ഏറ്റെടുത്തത് ഡോ. നസ്‌ളിൻ ആണ്. ആരോഗ്യ മന്ത്രിയും ധൈര്യം പകർന്നു. നിങ്ങൾക്ക് എന്തുവന്നാലും ഞങ്ങൾ ഒപ്പം ഉണ്ട്.  ഒരു രോഗി പോലും മരിക്കാതെ നോക്കണം. അതാണ് നമ്മുടെ  ആഗ്രഹം. അതിനായി പരിശ്രമിക്കണമെന്നു മന്ത്രി തറപ്പിച്ചു പറഞ്ഞപ്പോൾ  മറ്റൊന്നും ചിന്തിച്ചില്ല. 

രോഗ വിവരം അറിഞ്ഞപ്പോൾ അവരുടെ പ്രതികരണം  എങ്ങനെയായിരുന്നു ?

∙ അവർ മാനസികമായി തകർന്നു. പ്രായമായ അപ്പനും അമ്മച്ചിക്കും തങ്ങൾ മരിച്ചു പോകുമോ എന്ന ആശങ്കയായിരുന്നു.  2 മുറികളിലാണ് ഇവരെ കിടത്തിയത്. ഒരു മുറിയിൽ 3 പേരും അടുത്ത മുറിയിൽ 2 പേരും. പരസ്പരം കാണാൻ അവസരം നൽകാൻ കഴിയില്ലെന്ന് അവരോടു പറഞ്ഞു മനസ്സിലാക്കി. 3 ഡോക്ടർമാരും  മാറിമാറിയാണ് ഇവരെ പരിചരിച്ചത്. ആദ്യമൊക്കെ  അവർ ശരിയായി സഹകരിച്ചില്ല.  പിന്നെ രക്ഷകരാണ് തങ്ങൾ എന്ന് ബോധ്യപ്പെടുത്തി.

എങ്ങനെയായിരുന്നു ചികിത്സ ?

∙ കോവിഡ് പിടിപെട്ട രാജ്യങ്ങളിൽ ചികിത്സിച്ച മാർഗങ്ങൾ മുഴുവൻ നെറ്റിലൂടെ നോക്കി മനസ്സിലാക്കി.  പ്രമേഹവും  രക്ത സമ്മർദ്ദവും ഹൃദ്രോഗവും ഉള്ളവർ രോഗികളായി ഉണ്ട്.  അതായിരുന്നു വെല്ലുവിളി. 3  പേരുടെയും ഒപ്പം പഠിച്ച പലരും വിദേശ രാജ്യങ്ങളിലെ ആശുപത്രികളിൽ ഉണ്ട്. അവിടുത്തെ ചികിത്സാ രീതികൾ അവർ അയച്ചുനൽകി. 

അതിനു പുറമേ മെഡിക്കൽ കോളജ് ആശുപത്രികളിലെ  ഡോ.ടി.കെ. സുമ (ആലപ്പുഴ) ,ഡോ. സുരേഷ് (കോട്ടയം)  ഡോ. അരവിന്ദ് (തിരുവനന്തപുരം) എന്നിവരുടെ അഭിപ്രായങ്ങളും ചോദിച്ച്  എല്ലാവരും കൂട്ടായി  ചർച്ച നടത്തിയാണ് ചികിത്സ മുന്നോട്ടു  നീക്കിയത്. ഇതിനിടെ രോഗികളുടെ  എണ്ണം കൂടി. 20 പേർ വരെ ഇവിടെ  ചികിത്സയിൽ ഉണ്ടായിരുന്നു. 14 ദിവസം കഴിഞ്ഞാണ്  ഇവരുടെ പരിശോധനാഫലം നെഗറ്റീവായി കണ്ടത്. അത് ആശ്വാസം പകർന്നു.

ഇടയ്ക്ക് രോഗികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടോ?

∙ ആദ്യം പ്രശ്നമില്ലായിരുന്നു. രണ്ടാം ദിവസമായപ്പോൾ  പ്രായമായ അപ്പച്ചന്റെ സ്ഥിതി മോശമായി. മന്ത്രിയും ഡിഎംഒയും പറഞ്ഞത് അനുസരിച്ചാണ്  അവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്  അയച്ചത്. അന്നാണ് സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് മരണ വാർത്ത പുറത്തു വരുന്നത്. ആകെ അങ്കലാപ്പായി. സ്ഥിരീകരിക്കാനും പറ്റുന്നില്ല. ശരിക്കും ദൈവത്തോട് പ്രാർഥിച്ചു. തങ്ങളുടെ ചികിത്സയിൽ ഇരുന്നവർ ആകരുതേ എന്ന്.

ഇവരുടെ ഭക്ഷണ രീതി ?

∙ ആദ്യത്തെ 5 ദിവസം സംവിധാനങ്ങൾ ഒന്നുമായിട്ടില്ല. അതിനാൽ  ഡോക്ടർമാർ  സ്വന്തം കൈയിൽ നിന്നു പണം ഇട്ടാണ് 3 നേരവും ഭക്ഷണം നൽകിയത്. പഴങ്ങളും മറ്റും വേണമെന്ന് പറഞ്ഞപ്പോൾ സ്വന്തം വീട്ടിൽ ഉണ്ടായിരുന്നവ കൊണ്ടുവന്നു  കൊടുത്തു. പിന്നെ ആശുപത്രിയിൽ തന്നെ ഭക്ഷണം തയാറാക്കി. ഡോക്ട‌ർ, നഴ്സ്, മറ്റ് ജീവനക്കാർ എല്ലാവരും ചേർന്നാണ് ഭക്ഷണം പാകം ചെയ്തത്. 

ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചത്.  അതിനേ സമയം കിട്ടിയുള്ളു. ഭക്ഷണം കഴിക്കാൻ പറ്റാത്ത പ്രായമായ അപ്പച്ചനും അമ്മച്ചിക്കും കഞ്ഞി കോരിക്കൊടുത്തു.ഒരു കുടുംബം പോലെയാണ് അവിടെ ആശുപത്രി ജീവനക്കാരും രോഗികളും കഴിഞ്ഞത്. ബൈബിൾ വേണമെന്നു പറഞ്ഞപ്പോൾ അതു വാങ്ങി നൽകി.

നിങ്ങൾക്കും ഒറ്റപ്പെട്ട ജീവിതമായിരുന്നോ? 

∙ ഡോ. ശരത്തിന്റെ വീട്ടിൽ അച്ചനും അമ്മയും പ്രായമായവരാണ്. ഭാര്യ ഗർഭിണിയാണ്. അവർക്ക് രോഗം വരാതിരിക്കാൻ  വീട്ടിലും സാമൂഹിക അകലവും മാനദണ്ഡവും പാലിച്ചു.  രാത്രിയിൽ ഏതെങ്കിലും ഒരു സമയത്താണ് വീട്ടിൽ എത്തുന്നത്. വസ്ത്രങ്ങൾ മാറി കുളിച്ച ശേഷമേ വീടിനുള്ളിലേക്ക് കയറൂ. ഡോ. ജയശ്രീക്ക് 2 മക്കളുണ്ട്. അവർക്ക് അമ്മയെ കാണാതിരിക്കാൻ പറ്റില്ല. അതിനാൽ രാത്രിയിൽ വീട്ടിൽ പോയി. ഡോ. നസ്‌ളിനും നാലരയും ഒന്നും വയസ്സുള്ള മക്കളുണ്ട്. വീട്ടിൽ പോകുമായിരുന്നു. പക്ഷേ എല്ലാ മുൻകരുതലും സ്വീകരിച്ചിരുന്നു.

ഇവരെ ചികിത്സിച്ച സമയത്ത്  പനി വല്ലതും വന്നോ?

∙ ഡോ. ജയശ്രീക്കും  ഡോ. നസ്‌ളിനും ചെറിയ പനിയും തൊണ്ട്  വേദനയും വന്നു.സ്രവം പരിശോധിച്ചു. ഫലം നെഗറ്റീവായിരുന്നു. 2 ദിവസം വീട്ടിൽ ഇരിക്കേണ്ടി വന്നു. 

രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ?

∙സങ്കടത്തോടെയാണ് അവർ ആശുപത്രി വിട്ടത്.  സ്വന്തം വീട് ഒഴിഞ്ഞു പോകുന്ന പോലെ. വികാരനിർഭരമായിരുന്നു ഇവരുടെ യാത്രയയപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com