എംസി റോഡിൽ അപകടങ്ങൾ തുടരുന്നു; തുകലശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് 4 പേർക്കു പരുക്ക്
Mail This Article
തിരുവല്ല∙ എംസി റോഡിൽ അപകടങ്ങൾ തുടരുന്നു. തുകലശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിയരുന്നു അപകടം. അത്യാസന്ന നിലയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസിലാണ് ലോറിയിടിച്ചത്. ഇതിൽ ഉണ്ടായിരുന്ന പന്തളം പുന്തല നെടിയാല വടക്കേതിൽ രാജു (60), മകൻ രാജീവ്, ആരോഗ്യ പ്രവർത്തകരായ അശ്വതി, ശരണ്യ എന്നിവർക്കാണ് പരുക്കേറ്റത്.
പക്ഷാഘാതത്തെ തുടർന്ന് അത്യാസന്ന നിലയിലായ രാജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തിൽ സാരമായി പരുക്കേറ്റ 4പേരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജുവിനെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽപെട്ട ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ നിരത്തുകളിൽ വാഹനങ്ങൾ പായുകയാണ്.
100–120 കിലോ മീറ്റർ സ്പീഡിൽ പായുന്നവയുമുണ്ട്. ആംബുലൻസ് ഉൾപ്പെടയുള്ളവയും പലപ്പോഴും നിയന്ത്രണ വിധേയമല്ലാതെയാണ് ഓടിക്കുന്നതെന്ന് പരാതിയുണ്ട്. എംസി റോഡിൽ വേഗ നിയന്ത്രണത്തിനായി സംവിധാനങ്ങളില്ല. ചെങ്ങന്നൂരിനും ചങ്ങനാശേരിക്കും ഇടയിൽ തിരുവല്ല എസ്‍സിഎസ് ജംക്‌ഷനിൽ മാത്രമാണ് കാര്യമായ പൊലീസ് നിരീക്ഷണം ഉള്ളത്. ക്യാമറ സ്ഥാപിക്കേണ്ട കേന്ദ്രങ്ങൾ ഒട്ടേറെയാണെങ്കിലും ഇവിടെയെങ്ങും ഇതു വരെ ഈ സംവിധാനമില്ല. ശനിയാഴ്ച പെരുന്തരുത്തിൽ പിക്കപ് വാൻ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞിരുന്നു.