തിരുവല്ലയിലെ കുരുക്ക്; ഡിവൈഡർ സ്ഥാപിച്ചു
Mail This Article
തിരുവല്ല ∙ നഗരത്തിലെ കുരുക്ക് പരിഹരിക്കാൻ ഇരുമ്പ് ഡിവൈഡർ സ്ഥാപിച്ചു. കുരിശുകവല മുതൽ ദീപ ജംക്‌ഷൻ വരെയുള്ള 650 മീറ്റർ ഭാഗത്താണ് ഡിവൈഡർ സ്ഥാപിച്ചത്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപവും കെഎസ്ആർടിസി കോർണറിലെ ഇരു കവാടത്തിലും യു–ടേൺ എടുക്കുന്നതിന് സൗകര്യപ്രദമാം വിധമാണ് ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നത്. റോഡിൽ സ്ക്രൂ ചെയ്താണ് ഇവിടെ സ്ഥാപിച്ചത്.
റിഫ്ലക്ടറും ഉടൻ ഘടിപ്പിക്കും. കുറ്റൂർ, മുത്തൂർ, തിരുമൂലപുരം, ഇടിഞ്ഞില്ലം എന്നിവിടങ്ങളിലും ഡിവൈഡർ സ്ഥാപിക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം ചേർക്കും വിധമാണ് രൂപകൽപന ചെയ്തത്. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം അനുസരിച്ചാണ് ഡിവൈഡർ സ്ഥാപിച്ചത്. ട്രാഫിക് പൊലീസിന്റെ നിർദേശങ്ങളും ഇതിലുണ്ട്.
കുരിശുകവല മുതൽ ദീപ ജംക്‌ഷൻ വരെ വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഇതുമൂലം കഴിഞ്ഞേക്കും. റോഡിൽ സ്ഥാപിച്ചിരിക്കുന്ന മീഡിയനിൽ ഇടിച്ച് അപകടങ്ങൾ പതിവായിരുന്നു. മീഡിയനെക്കാൾ മൂന്നിരട്ടിയോളം ഉയരത്തിലാണ് ഡിവൈഡർ. മുൻപ് സീബ്രാ ലൈൻ ഉണ്ടായിരുന്ന ഭാഗം കൂടി അടച്ചാണ് ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നത് ഇതുമൂലം ബാങ്കുകൾ, കെഎസ്ആർടിസി സ്റ്റേഷൻ എന്നിവടങ്ങളിലെത്താൽ കൂടുതൽ ചുറ്റേണ്ടിവരും. കുരിശു കവലയ്ക്കും എസ്‍സിഎസ് ജംക്‌ഷനും ഇടയിൽ 2 സീബ്രാ ലൈനെങ്കിലും അനിവാര്യമാണ്.