ലോക്ഡൗണിൽ കുടുങ്ങി പ്ലാസ്റ്റിക് സംസ്കരണം
Mail This Article
റാന്നി ∙ പഴവങ്ങാടി പഞ്ചായത്തിലെ പ്ലാസ്റ്റിക് സംസ്കരണം ലോക്ഡൗണിൽ കുടുങ്ങി. ഷ്രെഡിങ് യൂണിറ്റിലേക്കുള്ള യന്ത്രങ്ങൾ ക്ലീൻ കേരള കമ്പനിക്ക് എത്തിക്കാനാകാത്തതാണ് തടസ്സം. ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പഞ്ചായത്ത് മലിനവസ്തുക്കൾ ശേഖരിക്കുന്നുണ്ട്. അവയിൽ അധികവും പ്ലാസ്റ്റിക് ആണ്. ഹരിത കർമസേനയുടെ നേതൃത്വത്തിൽ സമാഹരിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപം ഷെഡിൽ സൂക്ഷിച്ചിരിക്കുകയാണ്. അവ തരംതിരിച്ചു സംസ്കരിക്കണമെങ്കിൽ ഷ്രെഡിങ് യൂണിറ്റ് പ്രവർത്തനക്ഷമമാകണം.
ഷ്രെഡിങ് യൂണിറ്റിനായി ഷെഡ് പണിതിട്ടുണ്ട്. വയറിങ്ങും നടത്തി. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അമക്കി യോജിപ്പിക്കുകയും പൊടിക്കുകയും ചെയ്യുന്ന 2 യന്ത്രങ്ങളാണ് ഷെഡിൽ സ്ഥാപിക്കേണ്ടത്. ഇതിനായി 10 ലക്ഷം രൂപ പഞ്ചായത്ത് ക്ലീൻ കേരള കമ്പനിയിൽ അടച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് യന്ത്രങ്ങൾ എത്തിക്കേണ്ടത്. ലോക്ഡൗൺ മൂലം എത്തുന്നില്ല. ഇതു വൈകുന്നത് പഞ്ചായത്തിന്റെ മാലിന്യ സംഭരണത്തെയും ബാധിക്കും. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൂടുതലായി സൂക്ഷിക്കാൻ ഇടമില്ലാത്തതാണ് പ്രശ്നം.