മലക്കം മറിഞ്ഞ് മണിമലയാർ
Mail This Article
വെണ്ണിക്കുളം ∙ ദുരിതപെയ്ത് ഒഴിഞ്ഞെങ്കിലും മണിമലയാർ മലക്കം മറിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഇരുകരകൾ കവിഞ്ഞ് വെള്ളമൊഴുകുന്നുണ്ടെങ്കിലും 7 അടിയിലേറെ ജലം താഴ്ന്നിട്ടുണ്ട്. കരകവിഞ്ഞ് ആനിക്കാട് റോഡിൽ കയറിയ വെള്ളം ഇന്നലെ പൂർണമായും ഒഴിഞ്ഞു. ഇതുവഴി വാഹനഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ വാഹനങ്ങളുടെ ഓട്ടം നിലച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽനിന്നു വെള്ളമിറങ്ങിയിട്ടില്ല. കൃഷിയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് ആരംഭിച്ച 10 ക്യാംപുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. മല്ലപ്പള്ളി (3 എണ്ണം), ആനിക്കാട് (1), പുറമറ്റം (4), കല്ലൂപ്പാറ (2) പഞ്ചായത്തുകളിലെ 68 കുടുംബങ്ങളിലെ 235 പേരാണ് ക്യാംപുകളിൽ കഴിയുന്നത്.
നദിയിലെ ജലനിരപ്പിന് അൽപം ആശ്വാസം വന്നിട്ടും ദുരിതം ഒഴിയാതെ തീരദേശവാസികൾ. നദിയിലെ വെള്ളം ഇറങ്ങി തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാംപിൽ നിന്നു കുടുംബങ്ങൾ ഒഴിഞ്ഞ് തുടങ്ങി. ഇന്നലെ സെന്റ് ബഹനാൻസ് സ്കൂളിൽ നിന്ന് 2 കുടുംബങ്ങൾ വിട്ടൊഴിഞ്ഞു. ഇവിടെ 24 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇവർ കുടുംബങ്ങളിലേക്ക് മടങ്ങിയാലും ജീവിതം ഒരുവിധം നേരെയാക്കാൻ ദിവസങ്ങളെടുക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദിവസങ്ങളായി ക്യാംപിൽ അധിവസിച്ചവരാണ്.
കോവിഡിന്റെ സാഹചര്യത്തിൽ ഓരോ വീട്ടുകാർക്കും ഓരോ ക്ലാസ് മുറികളാണ് നൽകിയിരുന്നത്. പ്രളയജലം കയറിയത് മൂലം വളർത്തുമൃഗങ്ങളുമായാണ് പലതും വിട്ടൊഴിഞ്ഞ് കുടുംബങ്ങൾ ക്യാംപിലെത്തിയത്. ഉപജീവനമാർഗമായിരുന്ന കന്നുകാലികളെ സ്കൂളിലെ പാർക്കിങ് ഗ്രൗണ്ടിൽ കെട്ടിയിട്ടാണ് പല കുടുംബങ്ങളും ക്യാംപിലേക്ക് മാറിയത്. വാലാങ്കര, തച്ചമം, പൊളിടെക്നിക് ക്യാംപുകളിലെ കുടുംബങ്ങൾക്ക് വേണ്ടത്ര സഹായം റവന്യു, പഞ്ചായത്ത. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്. പ്രളയ ജലം ഇറങ്ങി തുടങ്ങിയതോടെ ക്യാംപിൽ നിന്ന് വിട്ടൊഴിയാനാണ് പലരും ശ്രമിക്കുന്നത്.