മണ്ണിടിഞ്ഞ്, വിള്ളൽ വീണ് ശബരിമല പാത; ഗതാഗത നിരോധനം
Mail This Article
ശബരിമല ∙ മണ്ണാരക്കുളഞ്ഞി- ചാലക്കയം- പമ്പ ശബരിമല പാതയിലെ വിള്ളൽ വ്യാപിക്കുന്നു. മണ്ണിടിച്ചിലിനു സാധ്യത. അട്ടത്തോട് മുതൽ ചാലക്കയം വരെ ഗതാഗതം നിരോധിച്ചു. അട്ടത്തോടിനും ചാലക്കയത്തിനും മധ്യേ പ്ലാന്തോട് ഭാഗത്താണ് റോഡ് രണ്ടായി പിളർന്ന് ഇടിഞ്ഞുതാണത്. റോഡിനു കുറുകെ കലുങ്കിന്റെ വീതിയിലാണ് പിളർന്നത്. അതിനു പുറമേ 12 മീറ്റർ നീളത്തിലും വീണ്ടു കീറിയിട്ടുണ്ട്. മഴ പെയ്താൽ വിള്ളൽ വീണ ഭാഗത്തു കൂടി വെള്ളം ഇറങ്ങി അടർന്നു പോകാൻ സാധ്യതയുണ്ട്.
കൊക്കയുടെ ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ബലത്തിലാണ് റോഡ് മുറിഞ്ഞ് കൊക്കയിലേക്ക് പതിക്കാതിരുന്നത്. ഭാരവാഹനങ്ങൾ പോകുമ്പോൾ ഇവിടം ഇടിഞ്ഞു പോകാനും സാധ്യതയുണ്ട്. അതിനാലാണ് ഗതാഗതം നിരോധിച്ചത്. പൂജകൾക്കായി എത്തുന്ന തന്ത്രി, പരികർമികൾ, ദേവസ്വം ജീവനക്കാർ, കരാർ തൊഴിലാളികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് കടന്നുപോകാൻ താൽക്കാലിക പാതി ഒരുക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. രണ്ട് വശവും വനമായതിനാൽ താൽക്കാലിക റോഡ് ഉണ്ടാക്കാനും കഴിയില്ല. ചിങ്ങമാസ പൂജയ്ക്കായി 16ന് വൈകിട്ട് 5 ന് ക്ഷേത്ര നട തുറക്കും. അതിനു മുൻപ് താൽക്കാലിക സംവിധാനം ഒരുക്കാനും കഴിയില്ല.