വെള്ളം കയറിയ കടകൾ വൃത്തിയാക്കാൻ പാടുപെട്ട് വ്യാപാരികൾ
Mail This Article
ഇട്ടിയപ്പാറ ∙ വ്യാപാര സ്ഥാപനങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയെങ്കിലും വ്യാപാരികളുടെ ദുരിതം മാറുന്നില്ല. കടകൾ കഴുകി വൃത്തിയാക്കാതെ വ്യാപാരം തുടരാനാകാത്ത അവസ്ഥയാണ്. കടകൾക്ക് ഉൾവശം കഴുകി ത്തുടയ്ക്കുകയായിരുന്നു ഇന്നലെ. വെള്ളിയാഴ്ച വൈകിട്ടാണ് ഇട്ടിയപ്പാറ, മാമുക്ക്, പേട്ട എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെയും പരിസരത്തെയും കടകൾ ഏറെക്കുറെ മുങ്ങിയെങ്കിലും മറ്റു കടകളിൽ മൂന്നും നാലും അടി ഉയരത്തിൽ മാത്രമേ വെള്ളം കയറിയിരുന്നുള്ളൂ. പകൽ ആവശ്യത്തിന് സമയം ഉണ്ടായിരുന്നതിനാൽ കച്ചവടക്കാർക്ക് സാധനങ്ങൾ സുരക്ഷിതമായി നീക്കാനായി.
കടകൾ കഴുകി വൃത്തിയാക്കിയാലും സാധനങ്ങൾ തിരികെ അടുക്കുക ശ്രമകരമായ ദൗത്യമാണ്. കയ്യിൽ കിട്ടിയ ചാക്കുകളിലും മറ്റും വാരിക്കെട്ടിയാണ് അവ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. അവ പൂർണമായി പഴയ നിലയിൽ കടകളിൽ അടുക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും. ഇതിൽ കുറെ സാധനങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. കടകൾക്ക് ഉൾവശം കഴുകി വൃത്തിയാക്കാതെ സാധനങ്ങൾ അടുക്കാനാകില്ല. ചെളിവെള്ളം കെട്ടിനിന്ന് ദുർഗന്ധം വമിക്കുകയാണ്. സോപ്പുപൊടിയും ഷാംപുവും ഉപയോഗിച്ച് കടകൾ കഴുകിയ ശേഷം നല്ലതു പോലെ ഉണങ്ങാതെ ദുർഗന്ധം മാറില്ല.