രണ്ട് വാഹനാപകടങ്ങളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
Mail This Article
അടൂർ ∙ മേഖലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട് അമിതവേഗത്തിൽ പാഞ്ഞുവന്ന കാർ ഇടിച്ച്, റോഡരികിൽ നിന്ന കെട്ടിടനിർമാണ കരാറുകാരനായ ഗോകുലം കൺസ്ട്രക്‌ഷൻ ഉടമ പന്നിവിഴ അനിൽഭവനിൽ (കുഞ്ഞാംചേരിൽ പടിഞ്ഞാറ്റതിൽ) എ.എൻ. അനിൽകുമാർ (വാവ–47) മരിച്ചു. ഏഴംകുളം തേപ്പുപാറ വെള്ളപ്പാറമുരുപ്പ് കുറ്റിയാണിക്കൽ മത്തായിയുടെ മകൻ കെ.എം. റോയി (45) സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണ് ലോറി കയറിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ന് അടൂർ– കോട്ടപ്പുറം റോഡിൽ(എംജി റോഡ്) പന്നിവിഴ സഹകരണ ബാങ്കിനു സമീപം പെനിയേൽ പടിയിലാണ് അനിൽകുമാറിന്റെ ജീവനൊടുത്ത അപകടമുണ്ടായത്. വീടിന്റെ മതിൽ കെട്ടുന്നതിന് കരാർ എടുത്തിരുന്ന അനിൽ റോഡരികിൽ ബൈക്ക് നിർത്തി ജോലിക്കാരുമായി സംസാരിക്കുമ്പോഴായിരുന്നു അപകടം.
അടൂർ ഭാഗത്തുനിന്നു വന്ന കാർ മറ്റൊരു വാഹനത്തെ മറികടന്നപ്പോൾ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതി പോസ്റ്റും സമീപത്തുള്ള വീടിന്റെ മതിലും തകർത്ത് കാർ റോഡിനു കുറുകെ മറിഞ്ഞു. അപകടസ്ഥലത്തു തന്നെ അനിൽ മരിച്ചു. ബൈക്കും തകർന്നു. ഭാര്യ: ബീന. മക്കൾ: ഭവ്യ, ഭാഗ്യനന്ദ. അനിലിന്റെ സംസ്കാരം നാളെ നടക്കും.കെപി റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 1.45ന് പറക്കോട് ഐഒസി പമ്പിനു സമീപമുണ്ടായ അപകടത്തിലാണ് റോയിയുടെ മരണം. ഏഴംകുളം ഭാഗത്തു നിന്ന് പറക്കോട്ടേക്കു വരവേ സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണ റോയിയുടെ തലയിലൂടെ എതിരെ വന്ന ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തു ജോലി ചെയ്തിരുന്ന റോയി കോവിഡ് കാരണം കഴിഞ്ഞ മാസം നാട്ടിലെത്തി വയറിങ്–പ്ലമിങ് ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: സുജ റോയി. മക്കൾ: സോന, സോണി.