വനം ഉദ്യോഗസ്ഥരുടെ അറസ്റ്റ്: തടസ്സമില്ലെന്ന് ഹൈക്കോടതി
Mail This Article
പത്തനംതിട്ട ∙ വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാർ കുടപ്പനക്കുളം സ്വദേശി പി.പി.മത്തായി മരിച്ച കേസിൽ വനം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നു ഹൈക്കോടതി. ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തീർപ്പാക്കി നൽകിയ ഉത്തരവിലാണ് സിബിഐക്ക് അറസ്റ്റിനു തടസ്സമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഒരാളുടെ ജാമ്യഹർജി കൂടി വാദം കേൾക്കാനുണ്ട്. വനം ഉദ്യോഗസ്ഥരായ എ.കെ.പ്രദീപ്കുമാർ, ടി.അനിൽകുമാർ, എൻ.സന്തോഷ്, ഇ.വി.പ്രദീപ്കുമാർ, താൽക്കാലിക ഡ്രൈവർ പി. പ്രതിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയിലാണു തീർപ്പ്.
ഇതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സിബിഐക്ക് കടക്കാം. അന്വേഷണ സംഘം നിർണായക തെളിവുകൾ ശേഖരിച്ചതായാണു സൂചന. രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫൊറൻസിക് സർജന്മാരുടെ സാന്നിധ്യത്തിൽ സിബിഐ ഉദ്യോഗസ്ഥർ വിലയിരുത്തി. എന്നാൽ, വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണനയിൽ ആയതിനാലാണ് സിബിഐ ഇതുവരെ കാത്തിരുന്നതെന്നാണു വിവരം. അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നു നിർണായക നീക്കം പ്രതീക്ഷിക്കുന്നു. ഇതിനോടകം നൂറോളം പേരെ ചോദ്യം ചെയ്തു. ഒളിവിൽ പോയ 2 പേരുടെ താവളം കണ്ടെത്തിയതായും സൂചനയുണ്ട്.