ഇടപ്പള്ളി തമ്പുരാക്കൻമാരുടെ ഭരണസിരാകേന്ദ്രം; അഞ്ചിലവിൻ കീഴിലെ കുരുക്ഷേത്രയുദ്ധം
Mail This Article
കല്ലൂപ്പാറ ∙ ഇടപ്പള്ളി തമ്പുരാക്കൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്ന പ്രദേശം. പാണ്ഡവരുടെ വനവാസകാലത്ത് നട്ടുവളർത്തിയിരുന്നെന്നു വിശ്വസിക്കപ്പെടുന്ന അഞ്ച് ഇലവുമരങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. തീർഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയും ഇവിടെയാണ്. പഞ്ചായത്തിൽ 14 വാർഡുകളുണ്ട്. യുഡിഎഫിന് ആറും എൽഡിഎഫിനു നാലും ബിജെപിക്കു രണ്ടും അംഗങ്ങളും രണ്ടു സ്വതന്ത്രരുമാണ് ഉണ്ടായിരുന്നത്.
എൽഡിഎഫിന്റെയും ബിജെപിയുടെയും പിന്തുണയോടെ സ്വതന്ത്രർ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ഭരിക്കുകയായിരുന്നു അഞ്ചു കൊല്ലവും. ഇത്തവണ മൂന്നു മുന്നണിയും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. 72 ലക്ഷം രൂപയ്ക്ക് പഞ്ചായത്തിനു പുതിയ കെട്ടിടം നിർമിച്ചു, മൃഗാശുപത്രിക്കും പ്രാഥമികാരോഗ്യ കേന്ദ്രത്തിനും കെട്ടിട നിർമാണം തുടങ്ങി.
22 ലക്ഷം രൂപ ചെലവിൽ ശ്മശാനം നിർമാണം തുടങ്ങി എന്നീ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം വീണ്ടും വോട്ടു തേടുന്നത്. കോവിഡ് കാലമായതിനാൽ ആളും അനക്കവും ഇല്ലാതെ കരിയില മൂടി കാടു വളർന്നു കിടക്കുകയാണ് ചരിത്രം വിളിച്ചോതുന്ന അഞ്ചിലവ്. പഞ്ചായത്തിന്റെ മൊത്തം അവസ്ഥയും ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയോടെ പഞ്ചായത്ത് ഭരിച്ച സ്വതന്ത്രർ രണ്ടു പേരും ഇത്തവണ യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നു.