അയൽക്കാർ അങ്കം വെട്ടുന്ന ഒന്നാം വാർഡ്; കുന്നും താനവും താണ്ടി വിജയമേറാൻ...
Mail This Article
കുന്നന്താനം ∙ കിഴക്കൻ പ്രദേശത്തു നിന്നു വന്നെത്തിയ കുടിയേറ്റക്കാർക്കു ദാനം ചെയ്ത പ്രദേശമാണ് കുന്നന്താനമെന്നു കഥ. കുന്നും താനവും ഉള്ള പ്രദേശമായതിനാൽ കുന്നന്താനമായെന്നും പറയപ്പെടുന്നു. കൂടുതൽ കാലം ഇടതുചേരിയോടൊപ്പം നിലകൊണ്ട കുന്നന്താനത്ത് കഴിഞ്ഞ ഭരണസമിതിയിൽ എൽഡിഎഫിനു പത്തും യുഡിഎഫിനു മൂന്നും ബിജെപിക്ക് രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്.
മൂന്നു മുന്നണിയും എല്ലാ വാർഡിലും മത്സരിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യോഗാ ഗ്രാമം, ജില്ലയിലെ ആദ്യത്തെ തരിശുരഹിതഗ്രാമം. മാന്താനം നാട്ടുചന്തയുടെ പുനരുജ്ജീവനം നടപ്പാക്കി. 25 വർഷം മുൻപ് പഞ്ചായത്ത് ഇളപ്പുങ്കൽ വാങ്ങിയ സ്ഥലത്ത് 25 ലക്ഷം രൂപ ചെലവിൽ സ്റ്റേഡിയം നിർമിച്ചു. നൂറ്റാണ്ടു തികച്ച അമ്പലത്തിങ്കൽ ലക്ഷ്മിവിലാസം സർക്കാർ സ്കൂളിൽ നാലു ക്ലാസ് മുറികൾ ശീതീകരിച്ച് ഹൈടെക് ആക്കി. പഞ്ചായത്ത് ഓഫിസ്, ആയുർവേദ ആശുപത്രി എന്നിവയ്ക്ക് പുതിയ കെട്ടിട നിർമാണത്തിനു തുടക്കമിട്ടു.
തൊഴിലുറപ്പിൽ 68 റോഡുകൾ കോൺക്രീറ്റ് ചെയ്തു. ഈ നേട്ടങ്ങളാണ് ഭരണസമിതി മുന്നോട്ടു വയ്ക്കുന്നത്. ലൈഫ് ഭവനപദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ പറ്റിയില്ല, ഗ്രാമീണ റോഡുകൾ പലതും സഞ്ചാരയോഗ്യമല്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. പഞ്ചായത്തിനും ജനങ്ങൾക്കും നഷ്ടമുണ്ടാക്കാവുന്ന അതിവേഗ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം പറയുന്നു.
അയൽക്കാർ അങ്കം വെട്ടുന്ന ഒന്നാം വാർഡ്
പഞ്ചായത്ത് ഒന്നാം വാർഡിൽ മത്സരം അയൽക്കാർ തമ്മിലാണ്. ഡിപ്ലോമ പൂർത്തിയാക്കി ബിഎസ്‌സി വിദൂരപഠനത്തിൽ അവസാന വർഷ വിദ്യാർഥിനിയാണ് എൽഎഡിഎഫ് സ്ഥാനാർഥി വി.എസ്.ഈശ്വരി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം, ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ്, യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
1995 ൽ പഞ്ചായത്തിൽ സ്ഥാനാർഥിയായിരുന്ന തങ്കപ്പന്റെ മകളാണ് യുഡിഎഫ് സ്ഥാനാർഥിയായ ഉഷാ ഷാജി. എൻഡിഎ രംഗത്തിറക്കിയിരിക്കുന്ന മിനി ജയചന്ദ്രൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാവിഭാഗം ജീവനക്കാരിയാണ്.