കോൺഗ്രസ് നേതാക്കളും അഴിമതിക്കാരെന്നു വരുത്താൻ സിപിഎം–ബിജെപി കൂട്ടുകെട്ട് : മുല്ലപ്പള്ളി
Mail This Article
പത്തനംതിട്ട ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിപിഎം വിജിലൻസ് കേസിന് അനുമതി തേടുന്നത് ബിജെപിയുടെ ശക്തമായ പിന്തുണയോടെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്കും മക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും സിപിഎമ്മിനെ വേട്ടയാടുന്നു.
അതിനൊപ്പം കോൺഗ്രസ് നേതാക്കളും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാനാണ് ബിജെപി ശ്രമം. സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ മുഖ്യമന്ത്രിയടക്കമുള്ളവരെ മുൾമുനയിൽ നിർത്തിയാണ് ബിജെപി ഇതു സിപിഎമ്മിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസിൽ പങ്കെടുക്കുകയായിരുന്ന അദ്ദേഹം.
ഒരുപാട് രഹസ്യങ്ങളുടെ കലവറ ആയതിനാലാണ് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകാത്തത്. അദ്ദേഹത്തിന്റെ രോഗം എന്താണെന്ന് വിദഗ്ധ ആരോഗ്യസംഘം അന്വേഷിക്കണം. തിരുത്തൽ ശക്തിയായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാവണം എന്ന് തന്നെയാണ് അഭിപ്രായം.
പക്ഷെ ഇന്നത്തെ സ്ഥിതിയിൽ ഇടതുപക്ഷപ്രസ്ഥാനം എന്നു സിപിഎമ്മിന് അവകാശപ്പെടാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോവിഡിന്റെ പേരിൽ ദിവസവും മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കാനാണ് സമയം എടുക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ കുറ്റവിചാരണ ആയിരിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ ആദ്യം നല്ല രീതിയിൽ നടത്തിയെങ്കിലും ഇന്ന് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.