അങ്ങാടി പഞ്ചായത്തിന് 26.34 കോടിയുടെ ബജറ്റ്
Mail This Article
അങ്ങാടി ∙ അഞ്ഞൂറോളം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനു മുൻഗണന നൽകി 26.34 കോടി രൂപ വരവും 25.05 കോടി രൂപ ചെലവും 1.29 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം.എം.മുഹമ്മദ് ഖാൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. പശു, ആട്, കോഴി എന്നിവ വളർത്തുന്നതിലൂടെ മുന്നൂറോളം പേർക്കും കൃഷി രംഗത്ത് ഇരുനൂറോളം പേർക്കും പുതുതായി തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 60,000 രൂപ വിലയുള്ള 2 പശുക്കളെയാണ് ബാങ്ക് വായ്പയിലൂടെ വാങ്ങി നൽകുക. 50 പേർക്ക് 10,000 രൂപ വിലയുള്ള 10 ആടുകളെ വീതം വാങ്ങി നൽകും. വായ്പയുടെ പലിശ പഞ്ചായത്ത് നൽകും. കൃഷിക്ക് സ്ഥലം പഞ്ചായത്ത് കണ്ടെത്തി നൽകും. സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് ഉടമയ്ക്ക് പഞ്ചായത്ത് ഇൻസന്റീവ് നൽകും. കർഷകരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കാൻ കൃഷി വകുപ്പുമായി ചേർന്ന് പൊതുചന്ത തുറക്കും.
ഭവന നിർമാണം
നടപ്പു വർഷം ലൈഫ് പദ്ധതിയിൽ 100 കുടുംബങ്ങൾക്ക് വീടുകൾ നൽകും. ഇതിനായി 25 ലക്ഷം രൂപ നീക്കിവച്ചു. ബാക്കി തുകയിൽ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്നതിനു പുറമേ കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പ എടുക്കും. ആധുനിക സൗകര്യങ്ങളോടെ ഓഫിസ് സമുച്ചയം നിർമിക്കും. ഇതിനായി രാജു ഏബ്രഹാം എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപയ്ക്കു പുറമേ ഇതര ഫണ്ടുകളും കണ്ടെത്തും.
ആരോഗ്യം
നെല്ലിക്കമണിൽ സൗജന്യമായി ലഭിച്ച സ്ഥലത്ത് സർക്കാർ സഹായത്തോടെ 65 ലക്ഷം രൂപ ചെലവിൽ കെട്ടിടം പണിയും. 7 കോടി രൂപ ചെലവിൽ ആയുർവേദ ഡിസ്പെൻസറിക്ക് കെട്ടിടം പണിയും. കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രത്തിന് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഗതാഗതം
ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചവറംപ്ലാവ്, തൂളിമൺ, മേനാംതോട്ടം എന്നീ അങ്കണവാടികൾക്ക് കെട്ടിടം പണിയും.
ശുദ്ധജലം
ചവറംപ്ലാവ്, മണ്ണാരത്തറ–വലിയകാവ്–തൂളിമൺ എന്നീ ചെറുകിട ജലപദ്ധതികളുടെ നിർമാണം നടപ്പുവർഷം പൂർത്തിയാക്കും. തൂളിമൺ പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. വരവൂർ 4 സെന്റ് കോളനി, പൂവന്മല എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ നടപ്പാക്കും. ഇതിന് 20 ലക്ഷം രൂപ വകയിരുത്തി.
ജലസ്രോതസ്സ് സംരക്ഷണം
പഞ്ചായത്തിലെ എല്ലാ തോടുകളും മാലിന്യമുക്തമാക്കി നീരൊഴുക്ക് സുഗമമാക്കും. മാലിന്യ സംസ്കരണത്തിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. എല്ലാ വീടുകളിലും സോക് പിറ്റുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. ഇതിനായി ശുചിത്വ മിഷനുമായി ചേർന്ന് 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.