റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകളിട്ടിട്ടും തകർത്ത ഭാഗങ്ങൾ നന്നാക്കുന്നില്ല
Mail This Article
റാന്നി ∙ കോടികൾ ചെലവഴിച്ചു നവീകരിച്ച റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകളിട്ടിട്ടും തകർത്ത ഭാഗങ്ങൾ നന്നാക്കുന്നില്ല. റാന്നി–വെണ്ണിക്കുളം റോഡിൽ പിജെടി ജംക്‌ഷൻ മുതൽ റാന്നി വലിയപള്ളി ജംക്‌ഷൻ വരെയുള്ള ഭാഗത്തെ സ്ഥിതിയാണിത്. അങ്ങാടി ജലപദ്ധതിയുടെ തുടരെ പൊട്ടുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാണ് മണ്ണുമാന്തി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ചത്. അടുത്തിടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ചെയ്ത ടാറിങ്ങും വശങ്ങളിലെ കോൺക്രീറ്റിങ്ങും വെട്ടിപ്പൊളിച്ചാണ് മേനാംതോട്ടം സംഭരണിയിലേക്ക് പൈപ്പുകളിട്ടത്. ഇതിലൂടെ വെള്ളം പമ്പ് ചെയ്തു തുടങ്ങി. എന്നിട്ടും റോഡ് പഴയ സ്ഥിതിയിൽ പുനരുദ്ധരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
റോഡ് പണി ഏറ്റെടുത്ത കരാറുകാരന്റെ കാലാവധി കഴിയും മുൻപാണ് പൈപ്പിടാൻ അനുമതി നൽകിയത്. അതിനാൽ തുടർന്നുള്ള 5 വർഷത്തെ പുനരുദ്ധാരണം ജല അതോറിറ്റി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയതും. ഇതിനായി ജല അതോറിറ്റി അധികൃതർ പിഡബ്ല്യുഡിക്ക് ബാങ്ക് ഗ്യാരന്റിയും നൽകിയിരുന്നു. പൈപ്പ് സ്ഥാപിക്കുന്ന കരാറുകാരനാണ് റോഡ് നന്നാക്കേണ്ടത്. ഇതിനുള്ള ഫണ്ട് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തകർത്ത ഭാഗം പാറമക്കിട്ട് ഉറപ്പിക്കണം. ഇതിനു മുകളിലാണ് ടാറിങ്ങും കോൺക്രീറ്റും ചെയ്യേണ്ടത്. പാറമക്കിട്ട് ഉറപ്പിക്കുന്ന പണി പോലും ഇതുവരെ തുടങ്ങിയിട്ടില്ല.