നഷ്ടത്തിൽ നിന്ന് കരകയറി തുടങ്ങിയതിനു പിന്നാലെ നിയന്ത്രണങ്ങളിൽ കുടുങ്ങി കെഎസ്ആർടിസി
Mail This Article
റാന്നി ∙ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ നഷ്ടത്തിന്റെ തോത് ദിവസമെന്നോണം വർധിക്കുന്നു. യാത്രക്കാരുടെ കുറവാണ് ബസ് സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നത്. കെഎസ്ആർടിസി റാന്നി ഓപ്പറേറ്റിങ് സെന്ററിൽ 13 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. അടുത്തിടെ അവ ആറായി ചുരുക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടക്കയം–തിരുവനന്തപുരം, ചെറുകോൽപുഴ വഴി തിരുവനന്തപുരം എന്നീ ഫാസ്റ്റ് പാസഞ്ചറുകളും മണ്ണടിശാല ഓർഡിനറിയുമാണ് ഓടിച്ചത്.
കാൽ ലക്ഷം രൂപയോളമാണ് ദിവസം ലഭിക്കുന്ന വരുമാനം. കഴിഞ്ഞ മാസം ഒന്നര ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിരുന്നു. സ്വകാര്യ ബസുകൾ അധികവും ഓടുന്നില്ല. ചുരുക്കം സർവീസുകൾ നടത്തുന്നുണ്ടെങ്കിലും വരുമാനം കുറവാണ്. ഡീസലിന് ചെലവഴിക്കുന്ന പണം പോലും തിരികെ കിട്ടുന്നില്ലെന്ന് ഉടമകൾ പറയുന്നു. ലോക്ഡൗണിനു ശേഷം ബസ് സർവീസുകൾ കാര്യക്ഷമമായി നടത്തിയിരുന്നു. വരുമാനവും വർധിച്ചിരുന്നു.
നഷ്ടത്തിൽ നിന്ന് കരകയറി തുടങ്ങിയതിനു പിന്നാലെയാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഇതോടെ ജനം റോഡിൽ ഇറങ്ങാതായി. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. അവരിലധികവും സ്വന്തം വാഹനങ്ങളിലാണ് യാത്ര. ഇതും ബസ് സർവീസുകളെ സാരമായി ബാധിച്ചു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസുകളും ഷെഡുകളിൽ കയറ്റിയിടുന്ന സ്ഥിതിയാണ്.