ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകൾ ആരോഗ്യ വകുപ്പ് ജില്ലയിൽ തുടങ്ങി. കുട്ടികൾക്കായി പീഡിയാട്രിക് ഐസിയുവും നവജാത ശിശുക്കൾക്കായി പ്രത്യേക ഐസിയു ഒരുക്കാനുള്ള തീവ്ര യത്നം തുടങ്ങി. മരണ നിരക്ക് കുറയ്ക്കാനുള്ള പദ്ധതിയാണ് മൂന്നാം തരംഗത്തിൽ ലക്ഷ്യമിടുന്നത്.

കോവിഡ് പോസിറ്റീവ് ആകുന്നവരിൽ ഗുരുതരമാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി പ്രത്യേക പരിചരണം നൽകാനുള്ള ശ്രമകരമായ ജോലിയാണ് മൂന്നാം ഘട്ടത്തിനു മുന്നോടിയായി ഉടൻ തുടങ്ങുന്നത്. ഇതിനായി ക്രിട്ടിക്കൽ കെയർ പരിചരണത്തിനുള്ള വിപുലമായ പദ്ധതി തയാറാക്കി. കുട്ടികൾക്കായി തീവ്ര പരിചരണ വിഭാഗം ആദ്യം ഒരുക്കുന്നത് കോന്നി മെഡിക്കൽ കോളജിലാണ്.

കോവിഡ് ബാധിതരായ ഗർഭിണികളിൽ നിന്ന് നവജാത ശിശുക്കൾ പോസിറ്റീവ് ആകാനുള്ള സാധ്യത മുന്നിൽകണ്ട് അടൂർ ജനറൽ ആശുപത്രിയിൽ ഇതിനുള്ള തീവ്ര പരിചരണ വിഭാഗം ഒരുക്കും. 20 കിടക്കകളാണ് ഒരുക്കുന്നത്. ഇതോടൊപ്പം റാന്നി താലൂക്ക് ആശുപത്രിയിൽ ആധുനിക ലേബർ ഡെലിവറി റിക്കവറി (എൽഡിആർ) സ്യൂട്ടും സ്ഥാപിക്കും.  മൂന്നാം തരംഗം മുന്നിൽ കണ്ട് സ്രവം ശേഖരിക്കുന്നതിനു സഞ്ചരിക്കുന്ന ലബോറട്ടറി ഒരുക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി 4 വാഹനം ക്രമീകരിച്ചിട്ടുണ്ട്.

 നിലവിലെ ക്രമീകരണങ്ങൾ

ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും വലിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. കോന്നി മെഡിക്കൽ കോളജിൽ മിനിറ്റിൽ 1500 ലീറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാവുന്ന പുതിയ പ്ലാന്റും സ്ഥാപിച്ചു. ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി 100 ഓക്സിജൻ സിലിണ്ടറുകളാണു ഉണ്ടായിരുന്നത്. ഇപ്പോൾ അത് 700 സിലിണ്ടറായി ഉയർന്നു.

ജില്ലയിലെ ആശുപത്രികളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 132 ആയി ഉയർത്തി. ഇതിൽ 75 ഓക്സിജൻ കിടക്കകൾ പുതിയതാണ്. ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 57, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 75 ഓക്സിജൻ കിടക്കകൾ ഉണ്ട്. കോന്നി മെഡിക്കൽ കോളജിൽ 240 ഓക്സിജൻ കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസിയു കിടക്കകളുടെ എണ്ണം 43 ആയി ഉയർത്തി. 12 കിടക്കകളുള്ള പുതിയ ഐസിയു സ്ഥാപിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസിയു കിടക്കകളുടെ എണ്ണം 28 ആയി ഉയർത്തി. 6 കിടക്കകളുടെ പുതിയ ഐസിയുവും ക്രമീകരിച്ചു. അടൂർ ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും 6 കിടക്കകളുള്ള ഐസിയു ഒരുക്കിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളജിൽ 30 കിടക്കകളുടെ ഐസിയുവുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com