വയോധികയുടെ സ്വർണവും പണവും കവർന്നു; കാലിൽ തൊട്ടു മാപ്പ് പറഞ്ഞ ശേഷം മോഷ്ടാക്കൾ കടന്നു
Mail This Article
പന്തളം ∙ പട്ടാപ്പകൽ വയോധികയുടെ കൈകൾ കെട്ടി ബലപ്രയോഗത്തിലൂടെ സ്വർണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച പണവും കവർന്നു. കടയ്ക്കാട് വടക്ക് പനയറയിൽ പരേതനായ അനന്തൻപിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ (75) വീട്ടിലാണ് രണ്ടംഗ സംഘം കവർച്ച നടത്തിയത്. 3 പവൻ സ്വർണവും 8000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ക്ഷേത്രത്തിൽ സദ്യയ്ക്കായി വാഴയില വേണമെന്നാവശ്യപ്പെട്ടാണു യുവാക്കൾ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇതിനു അനുമതി നൽകിയതോടെ ഇല വെട്ടാൻ കത്തി ആവശ്യപ്പെട്ടു.
കത്തിയെടുക്കാനായി ശാന്തകുമാരി ഉള്ളിലേക്ക് കയറുമ്പോൾ ഇരുവരും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഇതിനിടെ, ഒരാൾ വീടിന്റെ വശത്തേക്ക് നടക്കുന്നത് കണ്ടതോടെ പന്തികേട് തോന്നിയ ശാന്തകുമാരി, അടുക്കളയിൽ കയറി വാതിലടച്ചു. പിന്നാലെയെത്തിയ ഇരുവരും അടുക്കളയുടെ വാതിൽ തള്ളിത്തുറന്നു. ശാന്തകുമാരിയെ ബലംപ്രയോഗിച്ചു ഊണുമുറിയിലെത്തിച്ച ശേഷം തോർത്ത് ഉപയോഗിച്ചു കൈകൾ കെട്ടി. ടർക്കി ഉപയോഗിച്ചു മുഖവും മൂടി കെട്ടിയതോടെ അവർ പരിഭ്രാന്തയായി.
ഭീഷണിപ്പെടുത്തി 3 വളകളും കമ്മലും മോതിരവും ഊരി വാങ്ങി. പിന്നീട് മാല ആവശ്യപ്പെട്ടു. തനിക്ക് മാല ഇല്ലെന്നു ശാന്തകുമാരി പറഞ്ഞതോടെ അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. ഇരുവരും ചേർന്നു ശാന്തകുമാരിയെ അലമാര സൂക്ഷിച്ച മുറിയിലെത്തിച്ചു. അലമാരയിലെ ലോക്കർ തുറന്ന മോഷ്ടാക്കൾ കമ്മലും 9000 രൂപയും എടുത്തു. തന്റെ കയ്യിൽ വേറെ പണമില്ലെന്നു ശാന്തകുമാരി പറഞ്ഞതോടെ 1000 രൂപ തിരികെ നൽകി. തന്നെ ഉപദ്രവിക്കരുതെന്നു പറഞ്ഞപ്പോൾ ശാന്തകുമാരിയുടെ കൈകളിലെ കെട്ടഴിച്ചു. മോഷ്ടാക്കളിൽ ഒരാൾ ശാന്തകുമാരിയുടെ കാലിൽ തൊട്ടു ക്ഷമ പറഞ്ഞ ശേഷമാണ് കടന്നത്.
മക്കളായ എസ്.സീമ ചെങ്ങന്നൂരിലും സബ് റജിസ്ട്രാർ ഓഫിസ് ഉദ്യോഗസ്ഥയായ എസ്.സ്മിത ചാരുംമൂട്ടിലുമാണ് താമസം. വിവരമറിഞ്ഞ് ഇവരെത്തി. എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്ഐ സി.കെ.വേണു, സിവിൽ പൊലീസ് ഓഫിസർ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു.
ഒരാഴ്ച; പന്തളം മേഖലയിൽ 3 മോഷണം
ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന 3-ാമത്തെ മോഷണമാണ് കടയ്ക്കാട് നടന്നത്. സബ് റജിസ്ട്രാർ ഓഫിസ്, എൻഎസ്എസ് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. സബ് റജിസ്ട്രാർ ഓഫിസിൽ നിന്നു 18,435 രൂപയും 50,000 രൂപ വിലമതിക്കുന്ന ക്യാമറയും മോഷണം പോയി.
അന്നു തന്നെയാണ് ജംക്‌ഷനു സമീപമുള്ള എൻഎസ്എസ് ഗേൾസ് സ്കൂളിലും മോഷണം നടന്നത്. ഇവിടെ നിന്നു 13,500 രൂപയാണ് മോഷണം പോയത്. തൊട്ടടുത്ത എൻഎസ്എസ് ബോയ്സ് സ്കൂളിൽ മോഷണശ്രമവും നടന്നിരുന്നു. ഈ കേസുകളിൽ അന്വേഷണം നടന്നു വരികയാണ്. കടയ്ക്കാട് പട്ടാപ്പകൽ കവർച്ച നടന്നത് പ്രദേശവാസികളിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.