വരുമാനം തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന്, ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ 9 വർഷമായി ഒറ്റയ്ക്ക് വയോധിക
Mail This Article
പറക്കോട് ∙ കനാൽ പുറമ്പോക്കിൽ ചോർന്നൊലിക്കുന്ന ഷെഡിൽ കഴിയാനാണ് തൊഴിലുറപ്പു തൊഴിലാളിയായ പറക്കോട് കനാൽ ജംക്‌ഷൻ ഭാഗത്ത് തോണ്ടലിൽ തങ്കമണിയുടെ (67) വിധി. ഭർത്താവ് മരിച്ചതിനു ശേഷം കഴിഞ്ഞ 9 വർഷമായി ഇവർ ഒറ്റയ്ക്കാണ് ചോർന്നൊലിക്കുന്ന ഷെഡിനുള്ളിൽ കഴിയുന്നത്. 2 മക്കൾ വിവാഹം കഴിച്ച് വേറെയാണു താമസം. തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവർ കഴിയുന്നത്.
എന്നാൽ ഷീറ്റിട്ട ഷെഡ്ഡിനുള്ളിലെ ചോർച്ച മാറ്റാൻ മാർഗമില്ലാത്തതിനാൽ ആകെ ദുരിതത്തിലാണ് അറുപത്തേഴുകാരിനഗരസഭയിൽ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ വീട് അനുവദിച്ചിട്ടില്ല. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഇപ്പോൾ വീട് കിട്ടാൻ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ ദിവസവും മഴ പെയ്യുന്നതിനാൽ ചോർന്നൊലിക്കുന്ന ഷെഡിനുള്ളിൽ അന്തിയുറങ്ങാൻ പെടാപ്പാടു പെടുകയാണ് ഈ വീട്ടമ്മ.