കാട്ടാനയെ തുരത്താൻ ജീവൻ പണയം വച്ച് ആനത്താരയിലൂടെ- വിഡിയോ, ചിത്രങ്ങൾ
Mail This Article
സീതത്തോട്∙കാട്ടാനയെ തുരത്താൻ ജീവൻ പണയം വച്ച് ആനത്താരയിലൂടെ ആറാട്ടുകുടുക്ക നിവാസികൾ. വനപാലകരും സ്ഥലവാസികളും കൂടി കിലോ മീറ്ററുകൾ സഞ്ചരിച്ച് കാട് അരിച്ചു പെറുക്കിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. തിരച്ചിൽ വീണ്ടും തുടരും.തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ. ഗോപകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.എസ്.ശ്രീരാജ്, ഷിജുരാജ്, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരും വനം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലവാസികളും അടങ്ങിയ 15 അംഗസംഘമാണ് 3 മണിക്കൂർ തുടർച്ചയായി വനത്തിൽ തിരച്ചിൽ നടത്തിയത്. തോക്ക്, പടക്കം എന്നിവയും സംഘം കരുതിയിരുന്നു.
ഇന്നലെ രാവിലെ മൺപിലാവ് പൂജപ്പാറയിൽ സംഘടിച്ച ശേഷം 2 സംഘങ്ങളായി പിരിഞ്ഞായിരുന്നു തിരച്ചിൽ. ആറാട്ടുകുടുക്ക ഇടക്കാടിൽ ആനയെ കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു തിരച്ചിൽ സംഘം. കഴിഞ്ഞ രാത്രിയിലും ഈ പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു.തെങ്ങ് പിഴുതെറിയുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തു. ആനകൾ എത്തിയ താരയിലൂടെയാണ് തിരച്ചിൽ സംഘം നീങ്ങിയത്.
മിക്ക സ്ഥലത്തും നന്നായി ആനച്ചൂര് അനുഭവപ്പെട്ടിരുന്നു. ആനകൾ സ്ഥിരമായി ഇറങ്ങുന്ന താര തെളിഞ്ഞ് കിടപ്പുണ്ട്. കുത്തനെയുള്ള ഈ സ്ഥലങ്ങൾ താണ്ടിയാണ് ആന എത്തുന്നത്. ഇടക്കാടുകളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ നീലിപിലാവ് ഉൾവനത്തിലേക്കു തുരത്തിയാൽ ഒരു പരിധിവരെ ആശ്വാസമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.