ടാർപ്പോളിൻ പോലും വലിച്ചു കെട്ടാൻ തയാറല്ലെങ്കിലും പാർക്കിങ് ഫീസ് വാങ്ങാൻ മടിയില്ല; മഴയും വെയിലുമേറ്റ് വാഹനങ്ങൾ
Mail This Article
തിരുവല്ല ∙ വിശാലമായ സ്ഥലം ഉണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ പാർക്കിങിന് വേണ്ടത്ര സ്ഥലമില്ല. പാർക്കിന് പ്രത്യേക ഷെഡുമില്ല. പാർക്ക് ചെയ്യുന്നിടത്ത് മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലുമേറ്റ് വാഹനങ്ങൾ നശിക്കുകയാണ്.ഒരു ടാർപ്പോളിൻ പോലും വലിച്ചു കെട്ടാൻ തയാറല്ലെങ്കിലും പാർക്കിങ് ഫീസ് വാങ്ങാൻ മടിയൊന്നുമില്ല. ഇരുചക്ര വാഹനങ്ങൾക്ക് 2 മണിക്കൂർ വരെ 5 രൂപയാണ് പാർക്കിങ് നിരക്ക്. 4 മണിക്കൂർ വരെ 15 രൂപ. കാറുകൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്ക് 2 മണിക്കൂർ വരെ 25രൂപയും ഇതു കഴിഞ്ഞാൽ 4 മണിക്കൂർവരെ 40 രൂപയുമാണ് ഫീസ്.മണിക്കൂറുകൾ കൂടും തോറും തുകയും കൂടുന്നു.
ദിവസേന ട്രെയിനിൽ പോയി വരുന്നത് ഒട്ടേറെ ആളുകളാണ്. വേനൽക്കാലത്ത് വാഹനങ്ങൾ പൊടിമൂടിക്കിടക്കുന്ന അവസ്ഥയാണ്. മഴയാണെങ്കിൽ ദുരിതം ഇരട്ടിക്കും. പലരും വാഹനങ്ങൾ പാർക്ക് ചെയ്ത് രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരുന്നത്. സ്റ്റേഷന്റെ വടക്കുവശത്ത് പാർക്കിങ് സൗകര്യം കൂടുതൽ ഒരുക്കിയാൽ കൂടുതൽ വരുമാനമാർഗം ആകും. ഇപ്പോൾ ഇവിടെ കാടുകയറിയ നിലയിലാണ്. മതിയായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ജില്ലയിൽ നിന്നുള്ളവർ സമീപ സ്റ്റേഷനുകളിലേക്കാണ് പോകുന്നത്. തിരക്കുള്ള സമയങ്ങളിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. തണൽ മരങ്ങൾ ഉള്ളതുകൊണ്ടാണ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.