പ്രളയം: കൂടുതൽ അഭയകേന്ദ്രങ്ങൾ ഒരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ
Mail This Article
തിരുവല്ല ∙ വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിലധികം റസ്‌ക്യു ഷെൽറ്ററുകൾ ഒരുക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. എൻഡിആർഎഫ് സംഘത്തോടൊപ്പം ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ പെരിങ്ങര വളവനാരി കോളനി സന്ദർശിക്കുകയായിരുന്നു കലക്ടർ. വെള്ളപ്പൊക്ക സാധ്യതയുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിപ്പിക്കേണ്ടി വരും.
അതിനായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗമായും എൻഡിആർഎഫുമായും സഹകരിച്ച് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അടിയന്തിര രക്ഷാപ്രവർത്തകരുടെ ടീമും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്. ഒരു പ്രകൃതി ദുരന്തം ഉണ്ടാകുകയാണങ്കിൽ അതിനെ നേരിടാൻ വേണ്ട പരിശീലനം സന്നദ്ധ പ്രവർത്തകർക്കു നൽകും.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കോളനികൾ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകൾ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. തിരുവല്ല ആർഡിഒ ബി. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, തഹസിൽദാർ സുധാമണി എൻഡിആർഎഫ് ടീം കമാൻഡർ കെ.കെ അശോക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര രാജൻ, അംഗങ്ങളായ ഏബ്രഹാം തോമസ്, ശാന്തമ്മ ആർ. നായർ, റിക്കു മോനി വർഗീസ്, എന്നിവരും ഒപ്പമുണ്ടായിരുന്നു.