വീണുകിളിർത്തനെല്ലിനെ വിളയിച്ചെടുത്ത് കർഷകൻ
Mail This Article
മണ്ണടി ∙ കൊഴിഞ്ഞുവീണ കതിർമണികൾ മുളച്ചു പാകമായപ്പോൾ നൽകിയത് മികച്ച പരിചരണം. ഫലമോ, ഒരിപ്പൂ കൃഷിയിൽനിന്ന് വീണ്ടും വിളവെടുപ്പ്. ഓണക്കാലത്ത് പുത്തരിച്ചോറുണ്ണാനുള്ള നെല്ല് ലഭിച്ച സന്തോഷത്തിലാണ് കർഷകനായ തുവയൂർ തെക്ക് മാമണ്ണിവിളയിൽ റെജി ജോർജ്. വേനൽക്കാലം നോക്കി ഒരുതവണ കൃഷി നടത്തിവരുന്ന താഴത്ത് ഏലായിൽ ഓണക്കാലത്ത് കൊയ്ത്ത് വിരളമാണ്.
നാലു മാസം മുൻപാണ് ഏലായിൽ കൊയ്ത്തു നടന്നത്. എന്നാൽ അന്ന് കൊഴിഞ്ഞു വീണ കതിർ മണികൾ മുളച്ചു. സാധാരണ ഇത്തരത്തിൽ വളരുന്ന നെൽച്ചെടികൾ കർഷകർ പരിപാലിക്കാറില്ല. എന്നാൽ റെജി നെൽച്ചെടികൾക്കിടയിലെ കള നീക്കം ചെയ്തു പരിപാലിച്ചു. ഇപ്പോൾ കതിരണിഞ്ഞു നിൽക്കുന്ന നെല്ല് കൊയ്തെടുക്കുകയാണ്. വയൽ വരമ്പിൽ ഇടം ഒരുക്കി കറ്റ തല്ലി നെല്ലു ശേഖരിക്കുന്നു.
മുന്നൂറ് ഏക്കറിലധികം വരുന്ന പാടശേഖരത്ത് ഓണത്തിന്റെ വരവറിയിച്ച് നടന്ന കൊയ്ത്തും വേറിട്ട കാഴ്ചയായി. മഴക്കാലത്ത് പാടശേഖരത്തെ അധിക ജലം പുറത്തു വിടാനും വേനൽക്കാലത്ത് വെള്ളം എത്തിക്കാനും സംവിധാനമില്ലാത്ത കാരണമാണ് വർഷത്തിൽ ഒരു തവണ മാത്രം നെൽക്കൃഷി ഇറക്കുന്നത്. നെൽക്കൃഷിയ്ക്കൊപ്പം താറാവു കൃഷിയും നടത്തി വരികയാണ് റെജി ജോർജ്.