ADVERTISEMENT

പത്തനംതിട്ട ∙ സർക്കാർ ആശുപത്രിയിൽ കോവിഡനന്തര ചികിത്സ തേടുന്ന എപിഎൽ വിഭാഗക്കാരിൽ നിന്നു പണമീടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ ആശുപത്രിയിൽ നിന്നു സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള ആശ്വാസം ഇല്ലാതാക്കുന്നതാണു സർക്കാരിന്റെ പുതിയ തീരുമാനമെന്നു സാധാരണക്കാർ ഒന്നടങ്കം പറയുന്നു. കോവിഡ് മഹമാരിയെത്തുടർന്നു വരുമാനം വളരെക്കുറഞ്ഞ ആളുകൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.

എപിഎൽ വിഭാഗത്തിൽ വരുന്ന ഭൂരിഭാഗം പേരും കോവിഡ് അനന്തര രോഗങ്ങൾക്കു ചികിത്സ തേടാൻ ഇപ്പോൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. സർക്കാർ തീരുമാനപ്രകാരം ബിപിഎൽ കാർഡ് ഉടമകൾക്കും കാരുണ്യ ബെനവലന്റ് പദ്ധതിയിൽ ഉൾപ്പെട്ടവർക്കും മാത്രമാണ് കോവിഡനന്തര ചികിത്സ സൗജന്യമായി നൽകുക.

ജില്ലയിലെ 70 ശതമാനം കുടുംബങ്ങൾ എപിഎൽ വിഭാഗത്തിലാണു വരുന്നത്. അതിനാൽ ഭൂരിഭാഗം ആളുകൾക്കും ചികിത്സയ്ക്കു പണം നൽകേണ്ടിവരും. ജനറൽ വാർഡിൽ ദിവസം 750 രൂപയും ഐസിയുവിൽ 1500 രൂപയും വെന്റിലേറ്ററിൽ 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ ചികിത്സാ നിരക്ക്. എല്ലാവർക്കും സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകണമെന്ന ആവശ്യമാണുയരുന്നത്.

താങ്ങാനാവാത്ത നിരക്കുകൾ

കോവിഡ് ചികിത്സകളെക്കാൾ ചെലവേറിയതാണു കോവിഡ് അനന്തര ചികിത്സകൾ. കോവിഡിനു ശേഷമുള്ള ന്യുമോണിയ ഗുരുതരമാകാറുണ്ട്. പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും കോവിഡിനു ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ട്.

പല രോഗികൾക്കും ഐസിയു, വെന്റിലേറ്റർ തുടങ്ങിയവ ആവശ്യമായും വരും. വെന്റിലേറ്ററിന്റെ പ്രതിദിന നിരക്ക് 2000 രൂപയായി ഉയർത്തുന്നതു സാധാരണക്കാരെ സാരമായി ബാധിക്കും. കോവിഡിനു ശേഷം ശസ്ത്രക്രിയകൾ ആവശ്യമായി വരുന്നവരുമുണ്ട്. 4800 രൂപ മുതൽ 27500 രൂപ വരെയാണ് ഇതിന്റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

കോവിഡനന്തര രോഗങ്ങൾ; സൗജന്യ ചികിത്സ  തുടരണം

കോവിഡനന്തര രോഗങ്ങളുടെ ചികിത്സ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി നൽകണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ആവശ്യപ്പെട്ടു. കോവിഡ് ചികിത്സയേക്കാൾ ചെലവേറിയതാണ് കോവിഡാനന്തര- അനുബന്ധ രോഗങ്ങളുടെ ചികിത്സ.

നിലവിൽ സർക്കാർ ആശുപത്രികളിൽ റേഷൻ കാർഡിന്റെ നിറം നോക്കാതെ എല്ലാ മനുഷ്യർക്കും നൽകുന്ന സൗജന്യ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. ലോക്ഡൗൺ കൊണ്ടും സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ പണം നൽകി ചികിത്സ എടുക്കാൻ പ്രയാസമാണ്. അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ഇന്നലെ 797 പേർക്ക് കോവിഡ്

പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ 797 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 485 പേർ മുക്തരായി.  

∙ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 11.9%
∙ ഇന്നലെ കോവിഡ് ബാധിച്ച് മരണം - 9
∙ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ - 142802
∙ സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ -  135241

∙ ആകെ മുക്തരായവർ –  134460
∙ നിരീക്ഷണത്തിൽ ഉള്ളവർ - 15744
∙ ഇന്നലെ ശേഖരിച്ച സാംപിളുകൾ -  4556
∙ ഫലം ലഭിക്കാനുള്ളത് -  1794

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com