പന്തളം ഫാമിനെ കരിമ്പ് ഉൽപാദനത്തിന്റെ പ്രധാന കേന്ദ്രമാക്കും: മന്ത്രി പി.പ്രസാദ്
Mail This Article
പന്തളം ∙ പന്തളം ബ്രാൻഡ് ജൈവ ശർക്കര വിദേശ വിപണിയിൽ ഉൾപ്പെടെ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ ശ്രമമെന്ന് മന്ത്രി പി.പ്രസാദ്. കരിമ്പു വിത്തുൽപാദന കേന്ദ്രത്തിൽ പുനർജനി പദ്ധതിയിൽ 1.65 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളത്തെ ഫാം കരിമ്പ് ഉൽപാദനത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മേഖലയിലുള്ളവർക്ക് സഹായവും പരിശീലനവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഉൽപാദിപ്പിക്കുന്ന കരിമ്പ് ഏറ്റെടുക്കാനും സംസ്കരിച്ചു വിപണനം ചെയ്യാനുമുള്ള സൗകര്യമൊരുക്കും. പന്തളം മേഖലയിൽ നെൽക്കൃഷി വ്യാപകമാക്കുന്നതിനും പദ്ധതി പരിഗണനയിലാണ്. ഉൽപന്നങ്ങൾ സമയബന്ധിതമായി സംസ്കരിച്ചു സൂക്ഷിക്കാനുള്ള സൗകര്യക്കുറവാണ് കർഷകർ നേരിടുന്ന വലിയ ബുദ്ധിമുട്ട്.
ഇതിന് പരിഹാരമായി ശീതീകരണ മുറികളും പ്രത്യേക സൗകര്യമുള്ള വാഹനങ്ങളും ഒരു മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും സജ്ജമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണ് കൃഷി വകുപ്പ്. 100 ദിന കർമപരിപാടിയിൽ 5000 ഹെക്ടറിലെ ജൈവകൃഷിയായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, ഇത് 23,566 ഹെക്ടറിൽ നടപ്പാക്കാനായത് വലിയ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന പ്രഭ, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, അടൂർ നഗരസഭാ അധ്യക്ഷൻ ഡി.സജി, ഫാംസ് അഡീഷനൽ ഡയറക്ടർ വി.ആർ.സോണിയ, ഹോർട്ടികോർപ് എംഡി ജെ.സജീവ്, സിപിഐ ജില്ലാ സെക്രട്ടറി ഏ.പി.ജയൻ, നഗരസഭാ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ, ജെ.ജയപ്രസാദ്, എസ്.അജയകുമാർ, കർഷകത്തൊഴിലാളി പ്രതിനിധി ബി.രാധാമണിയമ്മ, കൃഷി ഓഫിസർ എം.എസ്.വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.