നാല് കയറുകളിൽ വലിച്ചു കെട്ടിയ പടുതയ്ക്കു കീഴിൽ ആർടിപിസിആർ പരിശോധന
Mail This Article
വടശേരിക്കര ∙ നാല് കയറുകളിൽ വലിച്ചു കെട്ടിയ പടുതയ്ക്കു കീഴിൽ ആർടിപിസിആർ പരിശോധന. മഴ പെയ്താൽ നനഞ്ഞതു തന്നെ. വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ (എഫ്എച്ച്സി) കാഴ്ചയാണിത്. ഏതാനും ദിവസങ്ങൾക്കു മുൻപു വരെ പഞ്ചായത്തിൽ ആർടിപിസിആർ പരിശോധന നടത്തിയിരുന്നത് മണിയാറിലെ പിഐപി സ്ഥലത്തായിരുന്നു. അവിടെ പരിശോധനയ്ക്കെത്തുന്നവർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാനും സൗകര്യമുണ്ടായിരുന്നു. എഫ്എച്ച്സിക്ക് സമീപം പടുത വലിച്ചു കെട്ടിയാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല. മറ്റ് രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തുന്നവരും കോവിഡ് പരിശോധനയ്ക്കെത്തുന്നവരും തിക്കിത്തിരക്കുകയാണ്. കേന്ദ്രത്തിലെ ജീവനക്കാർ ഇവരോടു സാമൂഹിക അകലം പാലിക്കാനും ആർടിപിസിആർ പരിശോധനയ്ക്കെത്തിയവർ ഷെഡിലേക്ക് പോകാനും നിർദേശിക്കുന്നുണ്ടെങ്കിലും അവരും പലപ്പോഴും കേന്ദ്രത്തിനുള്ളിൽ കയറിയിറങ്ങുന്നു. പഞ്ചായത്തിലെ കോവിഡ് വ്യാപനത്തിന് ഇതും കാരണമാകുന്നതായി ആക്ഷേപമുണ്ട്. സുരക്ഷിതമായ സ്ഥലത്തേക്ക് പരിശോധന മാറ്റണമെന്നാണ് ആവശ്യം.