ADVERTISEMENT

പത്തനംതിട്ട ∙ അച്ചൻകോവിലാറ്റിലെ ജലനിരപ്പ് അൽപമൊന്ന് ഉയർന്നാൽ അഴൂർ മാന്താനത്ത് മഠത്തിൽ ശശികുമാർ വാസുദേവന്റെ ഉറക്കം നഷ്ടപ്പെടും. 1995, 2018 വർഷങ്ങളിലെ പ്രളയം വരുത്തിയ ദുരിതവും അതിന്റെ ഓർമകളും ഇന്നും അദ്ദേഹത്തെ വിട്ടുപോയിട്ടില്ല. പ്രമാടം നേതാജി സ്കൂളിലെ റിട്ട പ്രധാന അധ്യാപകനാണ് അദ്ദേഹം. അഴൂരിൽ ഗവ ആയുർവേദ ആശുപത്രിക്ക് സമീപം അച്ചൻകോവിലാറിന്റെ തീരത്താണ് മാന്താനത്ത് മഠം. പഴയ നാലുകെട്ട്. അച്ചൻകോവിലാറ്റിലെ ഒഴുക്കിന്റെ ശബ്ദം വീട്ടിൽ ഇരുന്നാൽ കേൾക്കാം. അതിനാൽ നദിയിൽ പോയി നോക്കാതെതന്നെ വെള്ളത്തിന്റെ ഉയർച്ച– താഴ്ചകൾ അറിയാം. ഇതിനനുസരിച്ചുള്ള മുന്നറിയിപ്പുകൾ  നദീതീര നിവാസികൾക്ക് അദ്ദേഹം നൽകുന്നുമുണ്ട്. ഇതിനായി സമൂഹമാധ്യമ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

കൊല്ലവർഷം 1099ലെ വെള്ളപ്പൊക്കത്തിന്റെ  ജലനിരപ്പ്  മാന്താനത്ത് മഠത്തിലെ കട്ടിളയിൽ കൊത്തിയിട്ടുണ്ട്. ജിഎഫ്എൽ 2–12–99 എന്നാണ്  അടയാളപ്പെടുത്തിയിട്ടുള്ളത്. 99ലെ വെള്ളപ്പൊക്കത്തിന്റെ കഥകൾ അച്ഛൻ വാസുദേവൻ നമ്പൂതിരി പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്. ഇപ്പോഴത്തെ തലമുറയുടെ  മനസ്സിൽ 2018ലെ പ്രളയമാണ് ഏറ്റവും വലുത്. എന്നാൽ ശശികുമാർ വാസുദേവൻ പറയുന്നത് 1995ൽ അച്ചൻകോവിലാറ്റിലുണ്ടായ വെള്ളപ്പൊക്കം 2018ൽ ഉണ്ടായിതിനേക്കാൾ വലുതാണ്. 

അന്ന് പാറക്കടവ് പാലം പണി നടക്കുകയാണ്.  വനത്തിൽ ഉരുൾപൊട്ടി. വനത്തിലെ കൂപ്പിൽ നിന്നു വെട്ടിയ തടികൾ അച്ചൻകോവിലാറ്റിലൂടെ ഒഴുകി വന്നു. പാറക്കടവ് പാലത്തിൽ ഇവ ഉടക്കി.  അതിൽ വെള്ളം തടഞ്ഞു നിന്ന് പത്തനംതിട്ട നഗരം മുങ്ങി. കണ്ണങ്കര മുതൽ മിനി സിവിൽ സ്റ്റേഷൻ സമീപം വരെയും വെള്ളത്തിലായി.  കൈപ്പട്ടൂർ റോഡിൽ മുസ്‌ലിം ജമാഅത്ത് പടിയിൽ നിന്നു വള്ളത്തിലായിരുന്നു യാത്ര. പൊലീസ് സ്റ്റേഷൻ റോഡും മുങ്ങിയ കൂട്ടത്തിലാണ്.  ഇതെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നലത്തെ പോലെയുണ്ട്.

English Summary: Pathanamthitta city submerged in water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com