ADVERTISEMENT

പത്തനംതിട്ട ∙ ഉത്ര എന്ന യുവതിയെ മൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവ് സൂരജിന് ഇന്നു കോടതി ശിക്ഷ വിധിച്ചിരിക്കെ , ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുൻപ് അപസർപക നോവലുകളെഴുതിയ സർ ആർതർ കോനൻ ഡോയലിന്റെ ‘പുള്ളികളുള്ള നാട’ എന്ന കുറ്റാന്വേഷണ കഥ ശ്രദ്ധേയമാകുന്നു. ഷെർലക് ഹോംസ് ആണ് ഈ കഥയിലെ അന്വേഷകൻ. ഡോ. വാട്സൺ സഹായിയും.

1883 ഏപ്രിലിലെ തണുത്ത പ്രഭാതം. ഒരു യുവതി ലണ്ടനിൽ ഹോംസിനെ കാണാനെത്തി. സ്റ്റോക്മോറനിലെ റോയ്‌ലോട് കുടുംബത്തിൽ പെട്ടതാണ് തന്റെ രണ്ടാനച്ഛൻ എന്നു യുവതി പരിചയപ്പെടുത്തി. ഡോ. റോയ്‌ലോട് എന്നാണ് അദ്ദേഹത്തിന്റെ പേര്. കൊൽക്കത്തയിലായിരുന്നു ജോലി. അവിടെവച്ച് ഡോ. റോയ്‌ലോട് ഒരു കേസിൽപെടുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഇന്ത്യയിലായിരുന്നപ്പോഴാണ് ഡോ.റോയ്‌ലോട് യുവതിയുടെ അമ്മ സ്റ്റോണറെ വിവാഹം ചെയ്യുന്നത്.

അവരുടെ രണ്ടാം വിവാഹമായിരുന്നു. ഹെലന് ഒരു ഇരട്ട സഹോദരി ഉണ്ടായിരുന്നു, ജൂലിയ. ഇവർക്ക് രണ്ടുവയസ്സുള്ളപ്പോഴായിരുന്നു മിസിസ് സ്റ്റോണറുടെ രണ്ടാം വിവാഹം. ഇംഗ്ലണ്ടിലെത്തി അധികം കഴിയും മുൻപ് മിസിസ് സ്റ്റോണർ മരിച്ചു. സ്വത്തുക്കളുടെ കൈകാര്യ അവകാശം ഡോ. റോയ്‌ലോട്ടിനായി. ഡോ. റോയ്‌ലോട് സ്റ്റോണറുടെ കുടുംബവീട്ടിലാണ് താമസിച്ചത്. അദ്ദേഹം നാട്ടുകാരുമായി അകലം പാലിച്ചിരുന്നു. അലഞ്ഞുനടക്കുന്ന ജിപ്സികളോടായിരുന്നു അദ്ദേഹത്തിന് കൂടുതൽ അടുപ്പം.

ജൂലിയ രണ്ടുവർഷം മുൻപ് മരിച്ചു. ഒരാളെ വിവാഹം കഴിക്കാൻ അവൾ തീരുമാനിച്ചിരുന്നു. വിവാഹത്തിനു രണ്ടാഴ്ച മുൻപ് ഒരു രാത്രി ഹെലനോട് അവൾ ഇൗ വിഷയം സംസാരിക്കുകയുണ്ടായി. രാത്രിയിൽ സീൽക്കാര ശബ്ദം കേൾക്കുന്നതുപോലെ അനുഭവപ്പെടുന്നുവെന്ന് ജൂലിയ ഹെലനോട് പറഞ്ഞു. അന്നു രാത്രി ജൂലിയയുടെ നിലവിളി കേട്ട് ഹെലൻ ഓടിച്ചെല്ലുമ്പോൾ ജൂലിയ മുറിതുറന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. അവൾ ആകെ വിവശയായി കാണപ്പെട്ടു. ഹെലന് അടുത്തെത്തുമ്പോഴേക്കും ജൂലിയ കുഴഞ്ഞുവീണു. ‘ദൈവമേ, ഹെലൻ, അത് ആ നാടയായിരുന്നു, പുള്ളിയുള്ള നാട’ എന്നു പറഞ്ഞ് അവൾ നിമിഷങ്ങൾക്കകം മരിച്ചു.

അന്വേഷണോദ്യോഗസ്ഥർക്ക് ഒന്നും കാര്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. കതക് അകത്തുനിന്ന് അടച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. മരണസമയത്ത് മുറിയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. മൽപിടിത്തത്തിന്റെ ലക്ഷണവും ഇല്ലായിരുന്നു.  ഇപ്പോൾ ഹെലനും വിവാഹാലോചന നടക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂലിയയുടെ മുറിയിലാണ് ഹെലൻ കിടക്കുന്നത്. രാത്രിയിൽ പെട്ടെന്ന് സീൽക്കാര ശബ്ദം കേൾക്കുന്നതുപോലെ തോന്നി. എന്നാൽ വിളക്കു തെളിച്ചുനോക്കുമ്പോൾ ഒന്നും കണ്ടുമില്ല. ഭയന്നുപോയ അവർ പിറ്റേദിവസം ഷെർലക് ഹോംസിനെ സമീപിക്കുകയായിരുന്നു.

ഹോംസും വാട്സണും അടുത്തദിവസം ഹെലന്റെ വീട്ടിൽ പോകാമെന്നു തീരുമാനിച്ചു. ഹെലന്റെ മുറി കണ്ട ഹോംസിനു സംശയമായി. മുറിക്ക് ഇപ്പോൾ അറ്റകുറ്റപ്പണിയെന്തിന് എന്നു സംശയമായി. അപ്പോൾ ഹെലനെ ജൂലിയ കിടന്ന മുറിയിലേക്കു മാറ്റിയതിനു പിന്നിൽ എന്തോ ഉദ്ദേശ്യമുണ്ടെന്നു വ്യക്തമായി. ഹെലൻ കിടക്കുന്ന മുറിയിൽ കട്ടിലിനടുത്തേക്ക് ഒരു കയർ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അതിൽ ഒരു പട്ടുതുണികൊണ്ടുള്ള കെട്ടും ഉണ്ടായിരുന്നു. മണിയുടെ ചരടാണെന്നു തോന്നിക്കുമായിരുന്നു.

അത് മറ്റൊരു മുറിയിലേക്കു തുറക്കുന്ന വെന്റിലേറ്ററിൽ വെറുതേ തൂക്കിയിട്ടിരിക്കുകയായിരുന്നു. രാത്രിയിൽ ആ മുറിയിൽ തങ്ങാമെന്ന് ഹോംസ് തീരുമാനിച്ചു. രാത്രിയിൽ ഹോംസും വാട്സണും മുറിയിൽ രണ്ടു മൂലകളിലായി കാത്തിരുന്നു. വിളക്കണഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ സീൽക്കാര ശബ്ദം കേട്ടയുടൻ ഹോംസ് ചാടിയെഴുന്നേറ്റ് തീപ്പെട്ടിയുരച്ചു. ബെല്ലിന്റെ ചരടിൽ പിടിച്ച് ആഞ്ഞുവലിച്ച് ഒന്നു കുടഞ്ഞു. മുളവടികൊണ്ട് ആഞ്ഞടിച്ചു. വാട്സൺ നോക്കുമ്പോൾ ഹോംസ് വല്ലാതെ പരിഭ്രമിച്ചിരുന്നു. പെട്ടെന്ന് അടുത്ത മുറിയിൽ നിന്ന് ഭയാനകമായ കരച്ചിൽ ഉയർന്നു. അവർ ഓടി ഡോ.റോയ്‌ലോട്ടിന്റെ മുറിക്കു പുറത്ത് തട്ടിവിളിച്ചു.

മറുപടിയുണ്ടായില്ല. കതകു തുറന്ന് അകത്തുകയറുമ്പോൾ ഡോക്ടർ അനങ്ങാതെ ഇരിക്കുന്നു. കഴുത്തിൽ മഞ്ഞനാട ചുറ്റിപ്പിണഞ്ഞുകിടക്കുന്നുണ്ട്. ആ നാടയിൽ തവിട്ടുനിറമുള്ള പുള്ളികളുണ്ട്. അടുത്തേക്കു ചെന്നപ്പോൾ ആ നാട പതുക്കെ അനങ്ങി. ഒരു സർപ്പത്തിന്റെ തല പൊന്തിവന്നു. ചതുപ്പിലെ അണലിയാണത്. ഹോംസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിഷമുള്ള പാമ്പ്. പെൺകുട്ടികളുടെ വിവാഹത്തോടെ സ്വത്ത് തനിക്ക് നഷ്ടപ്പെടുമെന്നു മനസ്സിലായ ഡോക്ടർ അവരെ കൊല്ലാൻ ഒരുക്കിയ കെണിയിൽ സ്വയം ഒടുങ്ങുകയായിരുന്നു.

ഡോക്ടർ ഓമനിച്ചു വളർത്തുന്ന പാമ്പിനെ രാത്രി വെന്റിലേറ്ററിലൂടെ കയറ്റിവിടുകയും അതു കയറിലൂടെ ഇറങ്ങിച്ചെന്ന് ഇരയെ കൊത്തുകയുമായിരുന്നു. പിന്നെ മടങ്ങും.  അങ്ങനെയാണ് ജൂലിയയെ കൊന്നത്. പല തവണ ശ്രമിച്ചപ്പോഴാവും ജൂലിയയെ കൊല്ലാൻ ഒടുവിൽ കഴിഞ്ഞത്. ഡോക്ടറുടെ തന്ത്രം മനസ്സിലാക്കി ഹോംസ്  പ്രതികരിച്ചതോടെ പാമ്പ് തിരികെപ്പോകുകയും ഡോക്ടറെത്തന്നെ കടിക്കുകയും ആയിരുന്നു. വളരെ ബുദ്ധിപൂർവം നടത്തിയ ഉത്ര വധത്തിൽ, പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാണെന്ന നിഗമനത്തിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥന് ഒരുപക്ഷേ ഈ കഥയും തുണയായിട്ടുണ്ടാകാം.

English Summary: The story of detective novel Spotted tape

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com